കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം നടത്തിയ പതിവ് സുരക്ഷാ പരിശോധനകളിൽ മൂന്ന് ഏഷ്യൻ പ്രവാസികളെ മയക്കുമരുന്നുമായി പിടികൂടി.
രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ് നടന്ന്. ആദ്യ സംഭവത്തിൽ, പട്രോളിംഗ് സംഘത്തെ കണ്ട ഉടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഒരു ബംഗ്ലാദേശ് സ്വദേശിയെ പോലീസ് പിന്തുടർന്നു പിടികൂടി. ചോദ്യംചെയ്യലിൽ ഇയാളുടെ പക്കൽ 25 കവറുകളിലായി ലഹരിമരുന്നുകൾ കണ്ടെടുത്തു. ഇതിൽ 18 എണ്ണം ഹെർബൽ ലഹരിമരുന്നുകളും 7 എണ്ണം ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിവസ്തുക്കളുമായിരുന്നു.
രണ്ടാമത്തെ സംഭവത്തിൽ, കാർ പാർക്കിംഗ് ഏരിയയിൽ രണ്ട് പേർ സംശയാസ്പദമായ നിലയിൽ നിൽക്കുന്നത് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പ്രദേശം പരിശോധിച്ചപ്പോൾ മണ്ണിൽ മറച്ചിട്ട 12 കവറുകളിൽ ക്രിസ്റ്റൽ രൂപത്തിലുള്ള ലഹരിമരുന്നുകൾ കണ്ടെത്തി. ഈ രണ്ട് പ്രതികളും ഇന്ത്യൻ പൗരന്മാരാണ്. അറസ്റ്റിലായ പ്രതികളും പിടിച്ചെടുത്ത മയക്കുമരുന്നുകളും തുടർ നിയമനടപടികൾക്കായി ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറിയതായി സുരക്ഷാ വകുപ്പ് അറിയിച്ചു.






