തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ പ്രചാരണം കൊഴുപ്പിക്കുകയാണ് മുന്നണികൾ. അവസാന മണിക്കൂറിലെ പ്രചാരണം ശക്തമാക്കാൻ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതിരാവിലെ മുതല്‍ സജീവമാണ്. മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എല്‍ഡിഎഫ്. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്. വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.
ഇന്ന് വൈകിട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിക്കഴിഞ്ഞാൽ ബുധനാഴ്ച നിശബ്ദപ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ നിയോജകമണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും.വ്യാഴാഴ്ച ജനങ്ങൾ വിധി എഴുതും.




