കൊച്ചി: എറണാകുളം ജില്ലയിൽ എച്ച്-വൺ എൻ-വൺ ബാധിച്ച് വീണ്ടും രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കടവന്ത്ര സ്വദേശിനി ഓമന (61), നേര്യമംഗലം കവളങ്ങാട് മണിക്കിണർ കൈതക്കാട്ടുവീട്ടിൽ സെയ്ത് മുഹമ്മദ് (75) എന്നിവരാണ് ജൂൺ 10-ന് മരിച്ചത്. ഇതോടെ ഈ മാസം ജില്ലയിൽ എച്ച്-വൺ എൻ-വൺ ബാധിച്ച് മൂന്ന് മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ശ്വാസതടസ്സത്തെ തുടർന്ന് ഓമന ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എച്ച്-വൺ എൻ-വൺ ബാധിച്ചിരുന്നതായി കുടുംബത്തിന് വിവരം ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പ്രതികരിച്ചു. പനിയും ശ്വാസംമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സെയ്ത് മുഹമ്മദ് ചികിത്സയ്ക്കിടെയാണ് മരിച്ചത്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ മാസം 13-ാം തീയതി വരെ ജില്ലയിൽ 753 പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. 16 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 17 പേർക്ക് ഡെങ്കിപ്പനി സംശയിക്കുകയും ഒരാൾക്ക് എലിപ്പനി സംശയിക്കുകയും ചെയ്യുന്നു. 34 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, പെരുമ്പാവൂരിൽ 85 വയസ്സുകാരൻ ഇൻഫ്ലുവൻസ ബാധിച്ച് ഒൻപതാം തീയതി മരിച്ചതായും റിപ്പോർട്ടുണ്ട്.
ജില്ലയിൽ എച്ച്-വൺ എൻ-വൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
എച്ച്-വൺ എൻ-വൺ ലക്ഷണങ്ങൾ: പനി, ചുമ, തലവേദന, പേശി-സന്ധിവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഛർദിയും വയറിളക്കവും ഉണ്ടാകാം. ഗർഭിണികൾ, വയോജനങ്ങൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രതിരോധ മാർഗങ്ങൾ: മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, രോഗലക്ഷണമുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക എന്നിവ പ്രധാനമാണ്. രോഗലക്ഷണമുള്ള കുട്ടികളെ സ്കൂളുകളിലേക്കും അങ്കണവാടികളിലേക്കും അയക്കരുതെന്നും, സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.






