കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പന്തീരാങ്കാവ് ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. ഭവിതയുടെ തിരഞ്ഞെടുപ്പ് പര്യടനം പാലാഴിയിൽ വൻപങ്കാളിത്തത്തോടെയാണ് ആരംഭിച്ചത്. ഡി.സി.സി പ്രസിഡണ്ട് കെ.കെ. പ്രവീൺകുമാർ പര്യടനത്തിന് തുടക്കമിടുകയായിരുന്നു.
ചടങ്ങിൽ ചെയർമാൻ എ.ടി. ബഷീർ അധ്യക്ഷത വഹിച്ചു. സി.എം.പി സംസ്ഥാന സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ, ദിനേശ് പെരുമണ്ണ, വിനോദ് മേക്കോത്ത്, എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് പാലാഴിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രചാരണ ഘോഷയാത്ര ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിലെ പ്രധാന മേഖലകളിലൂടെ നീങ്ങി. നാട്ടുകാരുടെ ആത്മാർത്ഥ സ്വീകരണം പര്യടനത്തിന് ഏറ്റവും വലിയ ഊർജമായി. ഒളവണ്ണയിൽ പ്രചാരണ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് പര്യടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിൽ പ്രവേശിച്ചത്.
വൈകുന്നേരത്തോടെ കോട്ടാഴിതാഴത്ത് എത്തിച്ചേരുന്ന ഘോഷയാത്രയെ വിവിധ കൂട്ടായ്മകളും പാർട്ടി പ്രവർത്തകരും സ്വീകരിച്ചു. യു.ഡി.എഫ് യോജിപ്പും വികസന പ്രതിബദ്ധതയും വോട്ടർമാർക്കിടയിൽ ഉറപ്പാക്കാൻ ഭവിതയും സംഘവും നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി.
പര്യടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമാപന പൊതു സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. അസീസ് പുതിയോട്ടിൽ അധ്യക്ഷനായി. കെ.പി. പ്രകാശൻ, ഡി.സി.സി സെക്രട്ടറി ദിനേശ് പെരുമണ്ണ, എ.ടി. ബഷീർ, വി.പി. മുഹമ്മദ്, വി.പി. കബീർ, കെ.സി. രാജേഷ്, കെ. അബ്ദുറഹ്മാൻ, എം.എ. പ്രഭാകരൻ, അഡ്വ. പി. ഭവിത, ബബിത വിനോദ് തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു.
മുഴുവൻ ദിവസം നീണ്ടുനിന്ന പര്യടനം യു.ഡി.എഫിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ ഉണർവ് സൃഷ്ടിച്ചെന്നും, വികസനമാണ് പ്രധാന മുദ്രാവാക്യമെന്ന സന്ദേശം ശക്തമായി ജനങ്ങളിലേക്കെത്തിച്ചതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.






