കൊല്ലം: തൃശ്ശൂർ പൂരത്തിനടക്കം നിരവധി ഉത്സവങ്ങളിൽ പങ്കെടുത്തിരുന്ന ‘പാർത്ഥസാരഥി’ എന്ന ആനയാണ് അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയതെന്ന് ഉടമ രാജു അറിയിച്ചു. 16 വർഷമായി ആന തന്റെ ഉടമസ്ഥതയിലാണെന്നും, ഇതുവരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം മയ്യനാട് സ്വദേശി പ്രദീപാണ് ആനയുടെ ഒന്നാം പാപ്പാൻ. മരിച്ച വിഷ്ണു ആദ്യം ആനയെ പരിപാലിക്കാൻ എത്തിയിരുന്നുവെങ്കിലും പിന്നീട് വാഹന ഡ്രൈവറായി മാറിയിരുന്നു. പാപ്പാന്റെ സഹായിയായും പോകാറുണ്ടായിരുന്നുവെന്ന് ഉടമ വ്യക്തമാക്കി.
പത്തനംതിട്ട കൊടുമൺ സ്വദേശിയായ സൗരഭിക്ക് ആന പാട്ടത്തിന് നൽകിയിരുന്നതായിരുന്നു. കൊല്ലം മയ്യനാട്ടിലെ അരുണിമ വീട്ടിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് പാർത്ഥസാരഥി. അങ്കമാലിയിലെ കിടങ്ങൂരിൽ വെച്ചാണ് ആന വിരണ്ടോടിയത്.
സംഭവത്തിൽ ലോറി ഡ്രൈവർ വിഷ്ണു ചവിട്ടേറ്റ് മരിച്ചു. രണ്ടാം പാപ്പാനുൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആനയുടെ കൊമ്പിന് ഉണ്ടായ പരിക്ക് ചിത്രീകരിച്ച് ഉടമയ്ക്ക് അയക്കുന്നതിനിടെ വിഷ്ണുവിനെ ആന ആക്രമിച്ചെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്.
വിരണ്ടോടിയ ആന പ്രദേശത്ത് വാഹനങ്ങൾ കുത്തിമറിച്ചും പരിഭ്രാന്തി സൃഷ്ടിച്ചും നിന്നു. രാവിലെ ഒൻപതരയോടെ നിയന്ത്രണം വിട്ട ആനയെ മണിക്കൂറുകൾക്കുശേഷമാണ് തളയ്ക്കാനായത്. ആർആർടി സംഘം സ്ഥലത്തെത്തി നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തി.




