തിരുവനന്തപുരം: നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചയിൽ കേരളത്തിലെ കോൺഗ്രസ് പ്രതിസന്ധിയിലാണ്. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ എന്നീ നേതാക്കൾക്കിടയിലെ അധികാര പോരാട്ടം തെരുവ് പ്രതിഷേധങ്ങളിലേക്കും പരസ്യ വിവാദങ്ങളിലേക്കും മാറിയ സാഹചര്യമാണ് കേരളത്തിലെ ജനങ്ങൾ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യം സോഷ്യൽ മീഡിയയിൽ മാത്രം കണ്ടുകൊണ്ടിരുന്ന വാക്ക്പോര് പിന്നീട് തെരുവിലേക്ക് പടർന്നു. അതിൽ, ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറിയ സംഭവം മുതൽ ഡൽഹിയിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം വരെ നീളുന്നു ലിസ്റ്റ്.
ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലും ഒറ്റപ്പേരിലേക്കെത്താന്‍ കഴിഞ്ഞില്ല. സമയമുണ്ടെന്നും തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നുമായിരുന്നു ചര്‍ച്ചയ്ക്കുശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ പ്രതികരണം. ഇനി ചര്‍ച്ചയില്ലെന്നും പ്രഖ്യാപനം മാത്രമേയുള്ളൂവെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. യുഡിഫ് അധികാരത്തിലെത്തിയാൽ ഉടൻ തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു നേതാക്കൾ. എന്നാൽ, വിസ്മയം നോക്കിയിരുന്ന കേരളത്തിലെ ജനങ്ങൾക്ക് ഫലപ്രഖ്യാപനത്തിന് ശേഷം ഇത്ര നാളുകൾ കഴിഞ്ഞിട്ടും വിസ്മയം കാണാൻ കഴിഞ്ഞില്ല. ഇനി ഇവർ പറഞ്ഞ വിസ്മയം ഇതാകുമോ എന്നും ആളുകൾ സംശയിക്കുന്നുണ്ട്.
എംഎല്‍എമാരുടെ പിന്തുണയാണ് ഹൈക്കമാന്‍ഡ് പ്രധാനമായും മാനദണ്ഡമാക്കി കെ സി വേണുഗോപാലിനെ നിശ്ചയിച്ചുകൊണ്ടുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് ആദ്യം അവതരിപ്പിച്ചിരുന്നു. ജനവികാരം കണക്കിലെടുക്കണമെന്നാണ് വി ഡി സതീശന്റെ നിലപാട്. എന്നാൽ, സീനിയോരിറ്റിയാണ് ചെന്നിത്തലയുടെ വജ്രായുധം. നേതാക്കന്മാർ പരസ്യമായി പിന്തുണ നൽകുന്നുണ്ട്. സ്വന്തം പാർട്ടിക്കുള്ളിൽ തലവേദന നൽകാൻ ആവശ്യത്തിന് ആളുകൾ ഉണ്ടെന്നിരിക്കെ, പ്രതിപക്ഷത്തുള്ള ഇടതിന് ഇത്തവണ കാര്യങ്ങൾ എളുപ്പമാകും. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ എല്ലാ ദിവസവും ഇത് തന്നെയാണ് പറയുന്നതെന്നാണ് ജനങ്ങളുടെ പ്രതികരണം. ഇനിയും ആ വിസ്മയത്തിനായി എത്ര നാൾ കാത്തിരിക്കണം.






