ആലപ്പുഴ: 2018ലെ മഹാപ്രളയത്തിനിടെ തോട്ടപ്പള്ളി സ്പിൽവേയുടെ എല്ലാ ഷട്ടറുകളും തുറക്കുന്നതിൽ ഉണ്ടായ താമസം വീണ്ടും ചർച്ചയാകുന്നു. അന്നത്തെ സാഹചര്യത്തിൽ കരിമണൽ കടലിലേക്കൊഴുകിപ്പോകാതിരിക്കാനായി ലോബികളുടെ സമ്മർദം മൂലമാണെന്നാരോപണം ശക്തമായി ഉയർന്നിരുന്നു.
പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിൽ കെട്ടിക്കിടക്കാതെ കടലിലേക്കൊഴുക്കാനും, വേലിയേറ്റ സമയത്ത് കടൽവെള്ളം കയറാതിരിക്കാൻ തടയാനുമായി നിർമിച്ച തോട്ടപ്പള്ളി സ്പിൽവേയ്ക്ക് 40 ഷട്ടറുകളുണ്ട്. പ്രളയത്തിന് മുമ്പ് ഇതിൽ 20 ഷട്ടറുകൾ മാത്രമാണ് തുറന്നിരുന്നത്.
2018 ഓഗസ്റ്റ് 15ന് ആരംഭിച്ച കനത്ത മഴയിൽ നദികൾ നിറഞ്ഞൊഴുകിയതോടെ വലിയ തോതിൽ വെള്ളം കുട്ടനാട്ടിലേക്കും സമീപ പ്രദേശങ്ങളിലേക്കും ഒഴുകി. ശേഷിച്ച 20 ഷട്ടറുകൾ തുറക്കാത്തതിനാൽ കടലിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുകയും കുട്ടനാടും ആലപ്പുഴയുടെ കിഴക്കൻ മേഖലകളും പത്തനംതിട്ട ജില്ലയും ഗുരുതരമായി മുങ്ങുകയും ചെയ്തു.
വെള്ളം വീടുകളുടെ മേൽക്കൂരകൾ വരെ കയറിയിട്ടും ബാക്കി ഷട്ടറുകൾ തുറക്കാൻ അനുമതി ലഭിച്ചില്ലെന്നായിരുന്നു ആരോപണം. ഒടുവിൽ ജനപ്രതിനിധികളുടെ ശക്തമായ സമ്മർദത്തെ തുടർന്ന് ഓഗസ്റ്റ് 18നാണ് ശേഷിച്ച 20 ഷട്ടറുകളും തുറന്നത്. എന്നാൽ അതുവരെ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
അന്നത്തെ സമയത്ത് പൊഴിമുഖത്തെ മണൽ നീക്കം ചെയ്തിരുന്നത് ഒരു സ്വകാര്യ കമ്പനിയാണ്. പിന്നീട് 2019 മെയ് മാസത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളായ കെഎംഎംഎല്ലിനും ഐആർഇയ്ക്കും തോട്ടപ്പള്ളിയിൽ നിന്ന് മണൽ നീക്കാൻ അനുമതി നൽകി. 2019 മുതൽ ഇവിടെ കരിമണൽ ഖനനം ആരംഭിക്കുകയും, തുടർന്ന് ഹൈക്കോടതി ഇടപെട്ട് കഴിഞ്ഞ വർഷം അത് നിർത്തിവയ്ക്കുകയും ചെയ്തു.




