ഗുരുതരമായ ലൈംഗിക ആരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരിച്ചുവരവിന്റെ പാതയിലാണ്. മണ്ഡലത്തിലും പുറത്തും വിവിധങ്ങളായ പരിപാടികളിൽ അദ്ദേഹം സജീവമാണ്. കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ പുറത്താക്കിയതായി പറയുന്നുണ്ടെങ്കിലും പാർട്ടിയുടെ അടക്കം പരിപാടികളിലേക്ക് രാഹുൽ എത്തുന്നുണ്ട്. കേവലം പാലക്കാട് നിയോജകമണ്ഡലത്തിലെ പരിപാടികളിൽ മാത്രമല്ല, ജില്ലയ്ക്ക് പുറത്തുള്ള വിവിധങ്ങളായ പരിപാടികളിലും രാഹുൽ സജീവമാണ്.
തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ആശാ പ്രവർത്തകർ നടത്തിയ സമരത്തിന്റെ സമാപന വേദിയിലേക്ക് രാഹുലിനെ അവർ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. രാഹുൽ വേദിയിൽ ഉണ്ടെന്നത് അറിഞ്ഞ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഏറെ നേരം പരിപാടിയിൽ നിന്ന് വിട്ടു നിന്നിരുന്നു. രാഹുൽ വേദിയിൽ നിന്നും മടങ്ങിയ ശേഷം ആയിരുന്നു സതീശൻ വേദിയിലേക്ക് വന്നതും ഉദ്ഘാടനം നിർവഹിച്ചതും.
അതായത് രാഹുൽ പാർട്ടി പരിപാടികൾ ഉൾപ്പെടെ സജീവമാകുന്നതിൽ സതീശൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾക്ക് വലിയ താല്പര്യമൊന്നുമില്ല. എന്നാൽ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളാണ് രാഹുലിനെ കൂടുതൽ പരിപാടികളിൽ സജീവമാക്കുന്നത്. ഇടക്കാലത്ത് രാഹുലിനെ തങ്ങളുടെ വേദികളിൽ പങ്കെടുപ്പിക്കില്ല എന്ന് പറഞ്ഞ ലീഗും അവളുടെ തീരുമാനത്തിൽ നിന്നും കുറച്ച് അയയുകയും ലീഗിന് സ്വാധീനമുള്ള ഇടങ്ങളിലെ വിവിധ പരിപാടികളിലേക്ക് രാഹുലിനെ ക്ഷണിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ആദ്യമായി പങ്കെടുത്തത് ലീഗ് ഭരണത്തിലുള്ള പഞ്ചായത്തിന്റെ പരിപാടിയിൽ ആയിരുന്നു. ലീഗിന് സ്വാധീനമുള്ള മേഖല ആയതുകൊണ്ട് തന്നെയാണ് ഡിവൈഎഫ്ഐക്കും യുവമോർച്ചയ്ക്കും അന്ന് രാഹുലിനെതിരെ വലിയ പ്രതിഷേധം ഒന്നും നടത്തുവാൻ കഴിയാതെ പോയത്. അതായത് പാർട്ടി നേതൃത്വവും പരസ്യമായി തള്ളുമ്പോഴും യുഡിഎഫ് മുന്നണി അകലം പാലിക്കുമ്പോഴും രാഹുലിനു വേണ്ടി കവചം തീർക്കുന്നത് പാർട്ടിക്കാർ തന്നെയാണ്. ബിജെപിയും ഡിവൈഎഫ്ഐയും ഉപരോധം ഏർപ്പെടുത്തിയ ശേഷം ആദ്യമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സർക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ജില്ലാതല പട്ടയമേളയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും സിപിഎം എംഎൽഎ കെ.ശാന്തകുമാരിക്കും ഒപ്പമാണു രാഹുൽ പങ്കെടുത്തത്. ചടങ്ങ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവർക്കും ഭൂമിയെന്നത് ഉമ്മൻ ചാണ്ടിയുടെ സ്വപ്നമായിരുന്നെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. പട്ടയം വാങ്ങാനെത്തിയവർക്കൊപ്പം ഫോട്ടോ എടുത്താണു രാഹുൽ മടങ്ങിയത്. രാഹുലിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നു നേരത്തേ ഡിവൈഎഫ്ഐയും ബിജെപിയും പറഞ്ഞിരുന്നു. ആരോപണങ്ങൾക്കു ശേഷം ആദ്യമായി പിരായിരി പഞ്ചായത്തിൽ പൊതുപരിപാടിക്കെത്തിയ രാഹുലിനെ തടയാൻ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ ശ്രമിക്കുകയും ചെയ്തു.
എന്നാൽ പിന്നീടു ബിജെപിക്കാരിയായ പാലക്കാട് നഗരസഭാധ്യക്ഷയും സിപിഎമ്മുകാരനായ കണ്ണാടി പഞ്ചായത്ത് പ്രസിഡന്റും രാഹുലിനൊപ്പം വേദി പങ്കിട്ടു. അതായത് രാഹുലിനെതിരെയുള്ള പ്രതിഷേധങ്ങൾ മറ്റു പാർട്ടികൾ ചെറുതായൊന്ന് അവസാനിപ്പിച്ചപ്പോഴാണ് രാഹുൽ കൂടുതൽ സജീവമാകാൻ തുടങ്ങിയിരിക്കുന്നത്.കേരളത്തെ ഇളക്കിമറിച്ച ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്ര പരാതികളിൽ പ്രതിസ്ഥാനത്തുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് നിയമസഭാ സമ്മേളനത്തിനും എത്തിയിരുന്നു.
നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ആരെയും കൂസാതെ രാഹുൽ നിയമസഭയിലെത്തിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുലിനെ കോൺഗ്രസ് പാർലമെന്ററി പാർടിയിൽനിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങളേറെയും തെളിവുസഹിതമാണ് പുറത്തുവന്നത്. രാജി ആവശ്യവും വിവിധ കോണുകളിൽ നിന്നുയർന്നു. സഭയിലെത്തരുതെന്ന് പ്രതിപക്ഷനേതാവ് വിലക്കിയെന്ന വാർത്തകൾക്കിടെയാണ് കോൺഗ്രസിനെ നാണംകെടുത്തി രാഹുലിന്റെ വരവ്. മുതിർന്ന നേതാക്കളെയടക്കം വെല്ലുവിളിച്ച നടപടി കോൺഗ്രസിൽ പുതിയ കലാപത്തിനും വഴിവച്ചു.
പാർടിക്ക് അവമതിപ്പുണ്ടാക്കിയ രാഹുലിനെ പിന്തുണയ്‌ക്കാൻ ചിലർ തയ്യാറാകുന്നുവെന്നതിൽ അണികൾക്കും കടുത്ത രോഷമുണ്ട്. രാഹുലിന്റെ വാശിക്ക് കെപിസിസി പ്രസിഡന്റും യുഡിഎഫ് കൺവീനറും വഴങ്ങിയെന്നും പറയുന്നു. രാഹുൽ സഭയിലെത്തണോ എന്നതിൽ ഒരാഴ്‌ച ചർച്ച നടന്നെങ്കിലും സമവായത്തിലെത്താൻ കഴിയാത്തതിനാൽ നേതാക്കൾ പരസ്യനിലപാട് പ്രഖ്യാപിച്ചിരുന്നില്ല. സഭയ്‌ക്ക് പുറത്ത് മാധ്യമങ്ങളെകണ്ട രാഹുൽ, ഏതെങ്കിലും നേതാക്കൾ നിയമസഭയിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല.
വി ഡി സതീശൻ അടക്കമുള്ള നേതാക്കളും അന്ന് പ്രതികരിച്ചില്ല. ഏതായാലും രാഹുലിന്റെ വിഷയത്തിൽ സതീശന് കുറച്ചും കൂടി കടുത്ത നിലപാടാണ് ഉള്ളത്. എന്നാൽ രാഹുലും രാഹുലിനൊപ്പം നിൽക്കുന്നവരും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരത്തിന് ഒരുങ്ങുകയാണ്. അങ്ങനെ വീണ്ടും സ്ഥാനാർത്ഥിയായി രാഹുൽ പാലക്കാട് മണ്ഡലത്തിൽ വന്നാൽ പാലക്കാട് മാത്രമായിരിക്കില്ല. അതിന്റെ ദോഷം മറ്റു മണ്ഡലങ്ങളിലും പ്രകടമാകും എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.


