ബാങ്കോക്ക്: ബാങ്കോക്ക് നഗരത്തിൽ ലെവൽ ക്രോസിംഗിൽ ബസിലേക്ക് ചരക്ക് ട്രെയിൻ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 32ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് അസോക്ദിൻ ഡേങ് റോഡിലെ മക്കസാൻ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഒരു പൊതുഗതാഗത ബസ് റെയിൽവേ ട്രാക്കിന് മുകളിൽ കുടുങ്ങിയിരിക്കുകയായിരുന്നു. ഇതുമൂലം സുരക്ഷാ ബാരിയറുകൾ പൂർണമായി അടയാൻ സാധിച്ചില്ല. ഈ സമയത്താണ് കണ്ടെയ്നറുകളുമായി വന്ന ചരക്ക് ട്രെയിൻ ബസിലേക്ക് ഇടിച്ചുകയറിയത്.
ട്രെയിൻ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ബസിന് തീപിടിക്കുകയും ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ വലിയ അഗ്നിബാധയുണ്ടായി. ബസിനെ ട്രെയിൻ ഏകദേശം 50 മീറ്റർ ദൂരത്തേക്ക് വലിച്ചിഴച്ചതായും റിപ്പോർട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു.
അപകടത്തിൽ ബസിലുണ്ടായിരുന്ന എട്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്താൻ തായ്ലൻഡ് പ്രധാനമന്ത്രി ഉത്തരവിട്ടു. റെയിൽവേ ക്രോസിംഗിലെ സുരക്ഷാ സംവിധാനങ്ങളിൽ തകരാർ ഉണ്ടായിരുന്നോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്.ട്രെയിൻ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. ചികിത്സയിൽ കഴിയുന്ന ബസ് ഡ്രൈവർക്കെതിരെയും അന്വേഷണം പൂർത്തിയായ ശേഷം നടപടി ഉണ്ടാകുമെന്ന് ബാങ്കോക്ക് പൊലീസ് അറിയിച്ചു.






