തിരുവനന്തപുരം : ഇന്ന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യദിനം, ഉദ്ഘാടനചിത്രമായ ‘പലസ്തീൻ 36’ ഉൾപ്പെടെ 11 ചിത്രങ്ങൾ കാണികൾക്കു മുന്നിലെത്തും. ആൻമേരി ജാസിർ സംവിധാനംചെയ്ത ‘പലസ്തീൻ 36’, ബ്രിട്ടീഷ് വിരുദ്ധസമരവും ജനജീവിത സംഘർഷങ്ങളുമാണ് ചർച്ചചെയ്യുന്നത്. 98-ാമത് ഓസ്കർ പുരസ്കാരത്തിന് ഔദ്യോഗികമായി തിരഞ്ഞെടുത്ത പലസ്തീൻ ചിത്രമാണിത്.
കലാഭവൻ തിേയറ്ററിൽ 10-ന് പ്രദർശിപ്പിക്കുന്ന ലോറ കസബെയുടെ ‘വിർജിൻ ഓഫ് ക്വാറി ലേക്ക്’ ലാറ്റിൻ അമേരിക്കൻ വിഭാഗത്തിലെ മുഖ്യ ആകർഷണമാണ്. അർജന്റീനയിലെ കടുത്ത സാമ്പത്തികപ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്നു പെൺകുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരികതലങ്ങളെ ചിത്രം ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.
വിഖ്യാത ഈജിപ്ഷ്യൻ സംവിധായകൻ യൂസഫ് ഷഹീനിന്റെ അലക്‌സാൺട്രിയ ട്രൈലജിയുടെ മൂന്നാംഭാഗമായ ‘അലക്‌സാൺട്രിയ എഗൈൻ ആൻഡ് ഫോർ എവർ’ പത്തിന് നിള തിേയറ്ററിൽ പ്രദർശിപ്പിക്കും. മേളയിൽ ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിൽ ഏഴ് ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. അനൂപ് ലോക്കുർ സംവിധാനംചെയ്ത ‘ഡോണ്ട് ടെൽ മദർ’, രവിശങ്കർ കൗശിക്കിന്റെ ‘ഫ്ളെയിംസ്’, തനിഷ്ഠ ചാറ്റർജിയുടെ ‘ഫുൾ പ്ലേറ്റ്’, പ്രഭാഷ് ചന്ദ്രയുടെ ‘ഹാർത്ത് ആൻഡ് ഹോം’, ഇഷാൻ ഘോഷിന്റെ ‘മിറാഷ്’, അനുപർണ റോയ് സംവിധാനംചെയ്ത ‘സോങ്‌സ് ഓഫ് ഫോർഗോട്ടൻ ട്രീസ്’, നിഷാന്ത് കാളിന്ദിയുടെ ‘തിയറ്റർ’ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ചലച്ചിത്രമേളയുടെ മീഡിയ സെൽ ടാഗോർ തിയേറ്ററിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായി. സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, പിആർഡി ഡയറക്ടർ ടി.വി.സുഭാഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, വൈസ് ചെയർപേഴ്‌സൺ കുക്കു പരമേശ്വരൻ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി.നായർ, നടി സരയു എന്നിവർ പങ്കെടുത്തു. മേളയുടെ ഫെസ്റ്റിവൽ ഓഫീസ് ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംവിധായകൻ ഷാജി എൻ.കരുണിനെക്കുറിച്ചുള്ള പുസ്തകം ‘കരുണയുടെ ക്യാമറ’ അനസൂയ ഷാജിക്കു നൽകി മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും.
മേളയുടെ കൈപ്പുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആഞ്ജല മോളിന, വിയറ്റ്‌നാമിൽനിന്നുള്ള ചലച്ചിത്രപ്രവർത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നൽകിയും ഡെയിലി ബുള്ളറ്റിൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർക്കു നൽകിയും ചലച്ചിത്ര സമീക്ഷ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ, ബീനാ പോളിനു കൈമാറിയും പ്രകാശനം ചെയ്യും. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥിനെ മന്ത്രി സജി ചെറിയാൻ ആദരിക്കും. രാജീവ് നാഥിനെക്കുറിച്ച് അക്കാദമി തയ്യാറാക്കിയ ‘തണൽ’ പുസ്തകം ടി.കെ.രാജീവ് കുമാർ കെ.മധുവിനു നൽകി പ്രകാശനം ചെയ്യും.






