കൊൽക്കത്ത: കൈവിട്ടു പോയം മത്സരം ഒറ്റയ്ക്കു പോരാടി വിജയിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായി മുകുൾ ചൗധരി. 27 പന്തിൽ 54 റൺസ് അടിച്ചുകൂട്ടിയാണ് കൊൽക്കത്തയിൽ നിന്നു ജയം മുകുൾ തട്ടിപ്പറിച്ചത്. ത്രില്ലർ പോരാട്ടത്തിൽ 3 മൂന്നു വിക്കറ്റിനാണ് ലക്നൗവിന്റെ വിജയം. ആദ്യം ബാറ്റു ചെയ്തു കൊൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗ, അവസാനപന്തിലാണ് ലക്ഷ്യം മറികടന്നത്.
16 ഓവറിൽ 7ന് 128 എന്ന നിലയിൽ തകർന്നുനിന്ന ല്കനൗവിനെയാണ് മുകുൾ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയത്തിലെത്തിച്ചത്. സീസണിൽ ലക്നൗവിന്റെ രണ്ടാം ജയമാണിത്. കൊൽക്കത്തയുടെ മൂന്നാം തോൽവിയും. ലക്നൗവിനു വേണ്ടി ആയുഷ് ബദോനിയും (34 പന്തിൽ 54) അർധസെഞ്ചറി നേടി.
ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസെടുത്തത്. അംഗ്‌ക്രിഷ് രഘുവംശി (33 പന്തിൽ 45), ക്യാപ്റ്റൻ അജിൻക്യ രഹാനെ (24 പന്തിസൽ 41), അവസാന ഓവറുകളിൽ തകർത്തടിച്ച റോവ്‍മൻ പവൽ (24 പന്തിൽ 39), കാമറൂൺ ഗ്രീൻ (24 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.




