ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പ്രത്യേക ഫീസ് ഈടാക്കാനും, ഫീസ് നൽകുന്ന കപ്പലുകൾക്ക് മുൻഗണന നൽകാനും ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഫീസ് നൽകാത്ത കപ്പലുകളുടെ യാത്ര വൈകിപ്പിക്കാനാണ് നീക്കം എന്നാണ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
പുതിയ കടലിടുക്ക് നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി നടപ്പാക്കുന്നത്. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഇറാൻ ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചതായാണ് വിവരം. ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതാണ് ഈ കടുത്ത തീരുമാനത്തിന് കാരണമായതെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുന്‍പ് വെടിനിർത്തൽ ചർച്ചകൾക്ക് പിന്നാലെ എണ്ണ കപ്പലുകളും വാണിജ്യ കപ്പലുകളും പരിമിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു. എന്നാൽ അമേരിക്ക ഉപരോധത്തിന്റെ മറവിൽ കടൽക്കൊള്ളയും ഗുണ്ടായിസവും നടത്തുകയാണെന്ന് ഇറാൻ ആരോപിച്ചു. അമേരിക്കൻ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടതിനാൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തതായും ഇറാൻ വ്യക്തമാക്കി.






