തിരുവനന്തപുരം: കരാർ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ തുടർന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കാർബൊറാണ്ടം യൂണിവേഴ്സ്ൽ എന്ന കമ്പനിക്ക് ഇതിലൂടെ കോടികളുടെ അനധികൃത ലാഭം ലഭിക്കാൻ സർക്കാരും വൈദ്യുതി ബോർഡും കൂട്ടുനിന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
2024 ഡിസംബർ 31-നാണ് ബൂട്ട് കരാർ അവസാനിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരാർ അവസാനിച്ച ശേഷം പദ്ധതി സംസ്ഥാന വൈദ്യുതി ബോർഡിന് കൈമാറുന്നതിനുപകരം, 14 മാസം കൂടി വൈദ്യുതി ഉൽപാദനം തുടരാൻ കമ്പനിക്ക് അനുമതി നൽകിയതിലൂടെ ബോർഡിന് ഏകദേശം 56 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ കമ്പനി അനുമതിയില്ലാതെ പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉൽപാദിപ്പിക്കുകയും ഉയർന്ന നിരക്കിൽ പുറത്തു വിൽക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിയിൽ ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദനച്ചെലവ് 40 പൈസയിൽ താഴെയായിരിക്കെ, പീക്ക് സമയങ്ങളിൽ 10 മുതൽ 14 രൂപ വരെ നിരക്കിൽ വൈദ്യുതി വിൽക്കപ്പെട്ടതായും ചെന്നിത്തല വ്യക്തമാക്കി. ഇതുവഴി സ്വകാര്യ കമ്പനിക്ക് വലിയ തോതിലുള്ള ലാഭം ലഭിച്ചതായാണ് ആരോപണം.
അതേസമയം, ഈ കാലയളവിൽ കേരള വൈദ്യുതി ബോർഡിന് ആവശ്യമായ വൈദ്യുതി ലഭിക്കാതെ വന്നതിനാൽ ഉയർന്ന നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 12 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിയിൽ നിന്ന് മണിക്കൂറിൽ 12,000 യൂണിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുമ്പോഴും പദ്ധതി തിരിച്ചെടുക്കുന്നതിൽ വൈകിയതിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.




