കൊച്ചി: വി.ഡി. സതീശനെ സ്വീകരിക്കാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരുടെ തിരക്കിലും തള്ളിക്കയറ്റത്തിലും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഇൻഫർമേഷൻ സെന്ററിന്റെ ചില്ല് തകർന്നു. വന്ദേഭാരത് ട്രെയിനിൽ എത്തിയ സതീശനെ പ്രവർത്തകർ തോളിലേറ്റി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പ്രവർത്തകരുടെ കൈവശമുണ്ടായിരുന്ന കൊടികൾ തുടങ്ങിയവ തട്ടിയതാകാമെന്നാണ് പ്രാഥമിക സൂചന.
പ്ലാറ്റ്‌ഫോമിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ട് നേരിട്ടു. ഇതോടെ വന്ദേഭാരത് കുറച്ചുനേരം സ്റ്റേഷനിൽ പിടിച്ചിട്ടു. നിശ്ചിത സമയമായ വൈകിട്ട് 6.42-ന് എത്തേണ്ട ട്രെയിൻ 6.51-നാണ് എത്തിയത്. തിരക്ക് കുറഞ്ഞശേഷം 7.01-നാണ് ട്രെയിൻ പുറപ്പെട്ടത്.
സ്റ്റേഷനിലേക്ക് പോലും പ്രവേശിക്കാൻ സാധിക്കാതെ ചില യാത്രക്കാർ പുറത്തു തന്നെ കാത്തിരിക്കേണ്ടിവന്നു. യു.ഡി.എഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ വി.ഡി. സതീശൻ തിരുവനന്തപുരത്തുനിന്ന് എത്തുന്നു എന്ന വിവരത്തെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നേരത്തെ തന്നെ സ്റ്റേഷനിൽ എത്തി. ട്രെയിൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ പ്ലാറ്റ്‌ഫോം നിറഞ്ഞതോടെ യാത്രക്കാരുടെ സൗകര്യത്തിനായി പോലീസ് ഏറെ പരിശ്രമിക്കേണ്ടിവന്നു.




