കൊല്ലം: കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ മക്കൾക്ക് എഴുതി നൽകിയ ശേഷം ഉപേക്ഷിക്കപ്പെട്ട വയോധികനെ സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഗാന്ധിഭവൻ സ്നേഹാലയം ഏറ്റെടുത്തു. കൊല്ലം കോർപ്പറേഷൻ പരിധിയിലെ അറുന്നൂറ്റിമംഗലം ഡിവിഷനിൽ താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശിയായ പി.എൻ. രവീന്ദ്രനാഥ് (85) നെയാണ് സംരക്ഷണത്തിലാക്കിയത്.
വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ജോലി രാജിവെച്ച് വിദേശത്തേക്ക് പോയ രവീന്ദ്രനാഥ് കഠിനാധ്വാനത്തിലൂടെ വലിയ സാമ്പത്തിക നേട്ടം കൈവരിച്ചു. തുടർന്ന് മക്കളായ അജിത്തിനെയും അനിൽകുമാറിനെയും ഉയർന്ന വിദ്യാഭ്യാസം നൽകി വളർത്തിയെന്നും കുടുംബാംഗങ്ങൾ പറയുന്നു.
ശേഷം കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുക്കൾ മക്കൾക്കായി വിഭജിച്ച് നൽകിയതായും, പിന്നീട് ശേഷിച്ച പണവും കൈക്കലാക്കിയ ശേഷം മക്കൾ പിതാവിനെ പൂർണമായും അവഗണിച്ചുവെന്നുമാണ് ആരോപണം.
മക്കൾ ഉപേക്ഷിച്ചതോടെ ഭക്ഷണത്തിനുപോലും വഴിയില്ലാതെ രോഗബാധിതനായി കഴിയുകയായിരുന്ന രവീന്ദ്രനാഥ്. സമീപവാസികൾ നൽകിയ ഭക്ഷണമാണ് കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തിന് ആശ്രയമായിരുന്നത്. വയോധികന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അധികൃതരെ വിവരമറിയിച്ചതിനെ തുടർന്നാണ് ഗാന്ധിഭവൻ സ്നേഹാലയം ഇടപെട്ടത്.
പരിസരവാസികളുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന രവീന്ദ്രനാഥിനെ പിന്നീട് ഗാന്ധിഭവൻ അധികൃതർ ഏറ്റെടുത്ത് സംരക്ഷണത്തിലാക്കി.






