മുംബൈ: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ വീടിനു പൊലീസ് കാവൽ. യുഎസിലെ ബോസ്റ്റണിൽ വിദ്യാർഥിയായ അഭിജീത്തിന്റെ മാതാപിതാക്കൾ താമസിക്കുന്ന മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള വസതിക്കാണ് പൊലീസ് കാവൽ ഏർപ്പെടുത്തിയത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പങ്കജ് അതുൽക്കറാണ് ഈ വിവരം സ്ഥിരീകരിച്ചത്.
എംഐഡിസി വാലുജ് മേഖലയിലുള്ള അഭിജീത്ത് ദിപ്കെയുടെ വീടിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കോക്രോച്ച് ജനതാ പാർട്ടി വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് ഡിസിപി പങ്കജ് അതുൽക്കർ പറഞ്ഞു. ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ തങ്ങളുടെ ഡിജിറ്റൽ കൂട്ടായ്മ വ്യാപകമായി അടിച്ചമർത്താൻ ശ്രമംനടക്കുന്നതായി അഭിജീത്ത് പറഞ്ഞു. സംഘടനയുടെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ഒന്നുകിൽ നീക്കുകയോ അല്ലെങ്കിൽ ഹാക്ക് ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ തങ്ങൾക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്ന് തനിക്ക് നേരിട്ട് ഭീഷണികൾ വരുന്നുണ്ട്. ചിലർ വീടിനു മുന്നിൽ എത്തിയതായി കാണിക്കുന്ന വിഡിയോ സന്ദേശം ലഭിച്ചതായും അഭിജീത്ത് വെളിപ്പെടുത്തി. തന്റെ തീരുമാനങ്ങളുടെ പേരിൽ മാതാപിതാക്കൾ ബുദ്ധിമുട്ടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകൻ പ്രശസ്തനായതിൽ സന്തോഷമുണ്ടെങ്കിലും ഇത്തരം കാര്യങ്ങളിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഭയമുണ്ടെന്ന് അഭിജീത്തിന്റെ പിതാവ് പറഞ്ഞു. മകൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനോട് തങ്ങൾക്ക് താൽപര്യമില്ലെന്നും പഠനം പൂർത്തിയാക്കി ജോലി സമ്പാദിക്കാനാണ് ആവശ്യപ്പെടുന്നതെന്നും മാതാപിതാക്കൾ മറാഠി വാർത്താ ചാനലിനോട് പ്രതികരിച്ചു.






