ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ നിർണായക നീക്കം. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എഡിജിപി എം ആർ അജിത്കുമാറിന്റെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഗ്രേഡ് എസ്‌ഐമാർക്ക് SIT നോട്ടീസ് നൽകി.
ഗ്രേഡ് എസ്‌ഐമാരായ ഗിരീഷിനും ശ്രീകാന്തിനുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിൽ കേസ് സംബന്ധിച്ച റിപ്പോർട്ടുകളും അന്വേഷണ രേഖകളും പരിശോധിച്ചിരുന്നത് ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ മൊഴിപ്രകാരം, ആലപ്പുഴയിലെ സംഭവവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് തിരുത്താൻ എഡിജിപിയുടെ ഓഫീസിൽ നിന്ന് സമ്മർദം ഉണ്ടായതായി ആരോപണമുണ്ട്. എഡിജിപി അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് രണ്ട് ഗ്രേഡ് എസ്‌ഐമാർ കേസ് ഡയറിയിലും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടിലും നേരിട്ട് ഇടപെട്ടതെന്ന വിവരവും അന്വേഷണ രേഖകളിലുണ്ടെന്നാണ് സൂചന.
എന്നാൽ, ഈ ആരോപണങ്ങൾ എഡിജിപി അജിത് കുമാർ നിഷേധിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട രേഖകൾ താൻ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാർ നടത്തിയ ഏതെങ്കിലും ഇടപെടൽ തന്റെ നിർദേശപ്രകാരമല്ലെന്നും അദ്ദേഹം വിശദീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ഗ്രേഡ് എസ്‌ഐമാർ സ്വമേധയാ ഇടപെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കൂടുതൽ നടപടികളിലേക്ക് കടന്നിരിക്കുന്നത്.
കേസിലെ പുതിയ സംഭവവികാസങ്ങൾ അന്വേഷണത്തിന്റെ ദിശയെ സ്വാധീനിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ-നിയമവൃത്തങ്ങൾ. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.






