കൽപ്പറ്റ: വയനാട് കോളിയാടിയിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നിട്ടുണ്ടോയെന്ന ആശങ്ക ശക്തമാകുന്നു. ഇതുവരെ സ്കൂളിലെ കുട്ടികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. എന്നാൽ ചില കുട്ടികളുടെ ബന്ധുക്കളിലും സമാന ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തുന്നത്.
സ്കൂളിലെ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 18 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ പരിശോധനയ്ക്ക് വിധേയമാക്കിയ 18 കുട്ടികളുടെ ഫലവും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കോളിയാടി മാർ ബസേലിയോസ് സ്കൂളിലാണ് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും സ്കൂളുകളിലെ കുടിവെള്ള സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് അയക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
നിലവിൽ 58 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.






