ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ നിർണായക രാഷ്ട്രീയ മാറ്റം. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് ബിജെപി എംഎൽഎമാർ തങ്ങളുടെ പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി കൂടുതൽ ശക്തമായി.
ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന അഞ്ച് സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കാനുള്ള വോട്ടുകൾ ലഭിച്ചതായാണ് കണക്കുകൂട്ടൽ. ഏഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, ഇതിൽ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. ഒരു സ്ഥാനാർത്ഥി ഉറപ്പാക്കേണ്ടത് 28 ശതമാനം വോട്ടാണ്. ഒഴിവ് വരുന്ന 7 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 8 പേരാണ്. കോൺഗ്രസിന് സഭയിൽ 139 പേരുടെ പിന്തുണയായി.
ബി.കെ. ഹരിപ്രസാദ്, ടിപ്പണപ്പ കാമാക്നൂർ, പി.വി. മോഹൻ, ശിവണ്ണ ബി.എസ്, വിനയ് കാർത്തിക് പ്രകാശ് എന്നീ അഞ്ച് സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജെ.ഡി.എസ് ഗോവിന്ദരാജുവിനെയും ബി.ജെ.പി ലിംഗരാജ് പാട്ടീലിനെയും ആർ. രഘുവിനെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 134 എം.എൽ.എമാരുള്ളതിനാൽ നാല് സീറ്റുകൾ അനായാസം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ.
ക്രോസ് വോട്ടിംഗ് ഒഴിവാക്കാൻ കോൺഗ്രസ് എംഎൽഎമാരെ ബെംഗളൂരുവിന് സമീപമുള്ള റിസോർട്ടിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. വോട്ട് ചെയ്യാൻ നിയമസഭയിലേക്ക് കൊണ്ടുപോകുന്നതുവരെ എം.എൽ.എമാർ റിസോർട്ടിൽ തുടരും.






