പയ്യന്നൂരിലെ തോൽവി സിപിഎമ്മിനെ എത്രത്തോളം പിടിച്ചുലച്ചിരുന്നു എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ വ്യക്തമായിരുന്നതാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിമതനായി മത്സരിച്ച് വിജയിച്ച പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ആഞ്ഞടിച്ചതും അതിന് കുഞ്ഞികൃഷ്ണൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പാർട്ടിയെ തകർക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നുമായിരുന്നു പിണറായി തുറന്നടിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാർട്ടിക്കുള്ളിലെ ചിലരുടെ ചതിയുടെ ഫലമാണെന്നും തെറ്റ് വെച്ചുപൊറുപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും പറഞ്ഞ പിണറായി പയ്യന്നൂരിലെ പാർട്ടിയുടെ ചരിത്രവും ഓർമിപ്പിക്കുന്നുണ്ട്. കുഞ്ഞികൃഷ്ണൻ പാർട്ടിയെ ചതിച്ചു എന്ന വാദം തന്നെയാണ് പിണറായിയുടെ പ്രസംഗത്തിന്റെ കാതൽ.
ഏത് രാഷ്ട്രീയ കുത്തൊഴുക്കിലും പ്രതികൂല പ്രചാരണങ്ങൾക്കിടയിലും എൽഡിഎഫിന് ഉറച്ചുനിൽക്കാൻ കഴിഞ്ഞ പാരമ്പര്യമാണ് പയ്യന്നൂരിന്റേത്. ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ 1987-ൽ പോലും 50 ശതമാനം വോട്ട് എൽഡിഎഫിന് പയ്യന്നൂർ ഉറപ്പിച്ചു നൽകിയിരുന്നു. എന്നാൽ, അങ്ങനെയുള്ള ഉറച്ച മണ്ണിൽ ഇത്തവണ എങ്ങനെ തോൽവിയുണ്ടായി എന്ന ചോദ്യം ന്യായമായും ഉയരുമെന്ന് പിണറായി തന്നെ സമ്മതിക്കുന്നുണ്ട്. “പയ്യന്നൂരിലെ വോട്ടർമാർ ഏറെയും സിപിഎമ്മിനെ നെഞ്ചേറ്റുന്നവരാണ്. എന്നാൽ, പാർട്ടിക്കകത്തു നിന്ന് ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിതമായി ശ്രമിച്ചു. നേതൃതലത്തിൽ ഇരുന്നുകൊണ്ട് തന്നെ പാർട്ടിക്ക് വിരുദ്ധമായ മറ്റ് അവിഹിത ബന്ധങ്ങൾ ഉണ്ടാക്കാൻ ഇവർ നോക്കി. ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്തത്,” എന്നാണ് കുഞ്ഞികൃഷ്ണനെതിരെ പിണറായി തുറന്നടിച്ചത്. പാര്‍ട്ടിക്കെതിരെ നീങ്ങിയാല്‍ ആരെന്ന് നോക്കില്ല. അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പിണറായി ഓര്‍മിപ്പെടുത്തിയിരുന്നു.




