കൊച്ചി: കലൂരില്‍ രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയിലായി. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിലെത്തിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
അക്ബറിനെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പോക്‌സോ കേസിലുൾപ്പെടെ പ്രതിയായ ഇയാള്‍ നഗരത്തിലെ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയാണെന്ന വിവരവും അന്വേഷണത്തില്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സെക്‌സ് റാക്കറ്റ് കേസിലും അക്ബര്‍ അറസ്റ്റിലായിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവില്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇക്കഴിഞ്ഞ രണ്ടാം തീയതി പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. കമന്റടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി അവർ ആരോപിച്ചു. സംഭവം ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞ് തകര്‍ത്തതായും പരാതിയില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ അക്ബര്‍ നടത്തുന്ന ഹോട്ടലിലെ ജീവനക്കാരാണ്. കേസില്‍ ആകെ പതിനൊന്ന് പ്രതികളാണുള്ളത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.






