ആലപ്പുഴ: മന്ത്രി സജി ചെറിയാനും എംഎൽഎ എച്ച്. സലാമും രാഷ്ട്രീയ ക്രിമിനൽ കുറ്റങ്ങൾ വിളംബരം ചെയ്യുകയാണെന്ന് മുൻമന്ത്രി ജി. സുധാകരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി ചെറിയാനും സലാമും കൂട്ടാളികളും ചേർന്ന് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും സുധാകരൻ പറഞ്ഞു. അടുത്തിടെ ഇരുവരും നടത്തിയ പരാമർശങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.
പി. കൃഷ്ണപിള്ള സ്മാരകം തകർക്കാൻ താനും പങ്കെടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സുധാകരൻ വ്യക്തമാക്കി. അത്തരമൊരു പ്രവർത്തനത്തിൽ താൻ ഒരിക്കലും പങ്കാളിയാകില്ലെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സമ്പാദ്യങ്ങളെക്കുറിച്ചും സുധാകരൻ വിശദീകരിച്ചു. എംഎൽഎ പെൻഷനും മന്ത്രിയായിരുന്ന കാലത്തെ ശമ്പളവും ഭാര്യയുടെ അധ്യാപക സേവനത്തിലൂടെ ലഭിച്ച വരുമാനവുമാണ് കുടുംബത്തിന്റെ സമ്പാദ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്വത്ത് മകന്റെ പേരിൽ നിക്ഷേപിക്കുന്നത് വ്യക്തിപരമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യത ഭരണഘടനാ അവകാശമാണെന്നും, അതിൽ നിയമവിരുദ്ധമായി ഇടപെടുന്നവർക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
തന്റെ നേരെ ഉയർന്ന ആരോപണങ്ങൾക്കു നിയമപരമായ അന്വേഷണം നടക്കാമെന്നും, എന്നാൽ വ്യക്തിപരമായ ആരോപണങ്ങൾക്ക് അതേ ഭാഷയിൽ മറുപടി പറയാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






