തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മാർത്താണ്ഡത്തിന് സമീപം ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ (29) ആണ് കണ്ണക്കോട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ ചിതറാലിന് സമീപം അതുൽ ഉപയോഗിച്ചിരുന്ന ആൾട്ടോ കാറും കണ്ടെത്തി. മുൻവശത്തും പിൻവശത്തും നമ്പർ പ്ലേറ്റുകളില്ലാതെയും ചില്ലുകൾ തകർന്ന നിലയിലുമാണ് വാഹനം കണ്ടെത്തിയത്.
പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അതുലിനെതിരെ എട്ട് കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടായിരുന്നു. ഒരു വർഷത്തേക്ക് പൊഴിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് കോടതി വിലക്കിയിരുന്നെങ്കിലും ഏതാനും മാസങ്ങൾക്ക് മുൻപാണ് ആ വിലക്ക് അവസാനിച്ചത്.
കഴിഞ്ഞ 27-ന് വൈകീട്ടാണ് സുഹൃത്തിന്റെ കുട്ടിയുടെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് അതുൽ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ടത്. 28-ന് തമിഴ്നാട്ടിലെ കുഴിത്തുറയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചടങ്ങിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ബാറിൽ പോയി മദ്യപിച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ചുകാലമായി പളുകലിൽ താമസിച്ചിരുന്ന അതുൽ, നാഗർകോവിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന തമിഴ്നാട് ശിവസേന എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്. അടുത്തിടെ അക്രമപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നതായും പൊലീസ് പറയുന്നു.
മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം തുടരുകയാണ്.


