തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ 60 പരിവാഹന്‍ സേവനങ്ങൾക്ക് ആധാര്‍ ഒടിപി നിർബന്ധമാക്കുന്നു. സാധാരണക്കാരെ അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതൊഴിവാക്കാനാണ് എംവിഡിയുടെ നീക്കം.
അപേക്ഷകള്‍ വൈകിപ്പിച്ച ശേഷം വേഗത്തില്‍ ആക്കി തരാമെന്ന് എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുന്നത് പതിവാണെന്നും ഒടിപി സംവിധാനം വരുന്നതോടെ ഒരു പരിധി വരെ ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ 21 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
വാഹന്‍ (വാഹന സംബന്ധമായ സേവനങ്ങള്‍), സാരഥി (ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍) പോര്‍ട്ടലുകള്‍ വഴി മോട്ടോര്‍ വാഹന വകുപ്പ് 60-ഓളം സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇതില്‍ 21 സേവനങ്ങള്‍ നിലവില്‍ ‘ഫേസ്ലെസ്സ്’ (നേരിട്ട് ഓഫീസില്‍ എത്തേണ്ടതില്ലാത്ത) സേവനങ്ങളാണ്. അതായത്, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ വഴിയുള്ള ഒ.ടി.പി പരിശോധനയിലൂടെ അപേക്ഷകര്‍ക്ക് പൂര്‍ണ്ണമായും ഓണ്‍ലൈനായി ഇതിന് അപേക്ഷിക്കാം.
എന്നാല്‍ ശേഷിക്കുന്ന സേവനങ്ങള്‍ക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാല്‍, സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീര്‍ണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ചില ഏജന്റുമാര്‍ അപൂര്‍ണ്ണമായ രേഖകള്‍ അപ്ലോഡ് ചെയ്യുകയും, ബോധപൂര്‍വ്വം അപേക്ഷകള്‍ വൈകിപ്പിക്കുകയും, പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് MVD പറയുന്നു.




