കോഴിക്കോട്: ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടിലെത്തിയ അബ്ദുല്‍ റഹീം ലോക മലയാളികള്‍ക്കും തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. നാട്ടിലെത്താന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ലഭിച്ച സ്വീകരണം ജീവിതത്തില്‍ മറക്കാനാകാത്തതാണെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.
“വീട്ടിലേക്ക് ഇടയ്ക്കൊക്കെ മാത്രമാണ് വിളിക്കാനായിരുന്നത്. 15 മിനിറ്റ് സമയം മാത്രമേ ലഭിച്ചിരുന്നുള്ളൂ. അപ്പോള്‍ നാട്ടിലെ വിശേഷങ്ങളും ആളുകളെയും കുറിച്ച് ചോദിക്കുമായിരുന്നു. ഇങ്ങനെയൊരു വരവ് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഇന്ന് നാട്ടിലെത്താന്‍ കഴിയുമെന്ന് കരുതിയതുമില്ല. എല്ലാവര്‍ക്കും ഒരുപാട് നന്ദി,” എന്നാണ് റഹീം പറഞ്ഞത്.
മാധ്യമങ്ങള്‍ക്കും സഹായഹസ്തം നീട്ടിയ സംഘാടകർക്കും വ്യവസായി ബോബി ചെമ്മണ്ണൂരിനും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു. റഹീമിന്റെ മടങ്ങിവരവില്‍ അമ്മയും വികാരാധീനയായി പ്രതികരിച്ചു. മകനെ നാട്ടിലെത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അവർ പറഞ്ഞു.
ഇന്ന് രാവിലെയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. രാവിലെ ഏകദേശം 7.35നായിരുന്നു വിമാനം കരിപ്പൂരില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. ബോബി ചെമ്മണ്ണൂര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതല്‍ സൗദി ജയിലിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായതോടെയാണ് വലിയ പെരുന്നാള്‍ ദിനത്തില്‍ തന്നെ റഹീമിന് നാട്ടിലെത്താനായത്.






