ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദീപ്‌കെ അമേരിക്കയിൽ നിന്ന് ഡൽഹിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കും.
ജന്തർ മന്ദറിൽ രാവിലെ നടക്കുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയതായി പാർട്ടി അറിയിച്ചു. പുസ്തകവും ദേശീയപതാകയും കൈയിൽ കരുതി പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് അഭിജീത് ദീപ്‌കെ സമൂഹമാധ്യമത്തിലൂടെ ആഹ്വാനം ചെയ്തു. പോലീസുകാർക്ക് ആദരസൂചകമായി പൂക്കൾ നൽകണമെന്നും സമരം സമാധാനപരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വസതിയിലും ഡൽഹി വിമാനത്താവളത്തിലും നഗരത്തിലെ പ്രധാന സ്ഥലങ്ങളിലുമെല്ലാം കൂടുതൽ പോലീസിനെ വിന്യസിച്ചു. സിജെപിയുടെ ആദ്യ പൊതുപ്രതിഷേധമാണിത്. എസ്എഫ്ഐ ഉൾപ്പെടെയുള്ള വിവിധ വിദ്യാർഥി സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ ഒറ്റയ്ക്ക് വരാതെ ഗ്രൂപ്പുകളായി എത്തണമെന്ന നിർദേശവും പാർട്ടി നൽകിയിട്ടുണ്ട്.






