തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിൽ പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടുമെന്ന് സൂചന.
സംഭവത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെടാനാണ് നീക്കം. പൊലീസിന്റെ ഭാഗത്ത് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിൽ ഇഡി ഡയറക്ടർ രാഹുൽ നവിന്റെയും റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികൾ ശക്തമാക്കാനും, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആക്രമണം, വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് മുന്നോട്ട് കൊണ്ടുപോകാനുമാണ് തീരുമാനം.
വാഹനങ്ങളുടെ ചില്ലുകൾ കല്ലും ഇഷ്ടികയും ഉപയോഗിച്ച് തകർത്തതായും, ഉദ്യോഗസ്ഥർക്ക് നേരെ കൂക്കിവിളിയും അസഭ്യവാക്കുകളും ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.
വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം ഏറെ സമയം ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്നും, സ്ഥലത്ത് മതിയായ പൊലീസ് സന്നാഹം ഇല്ലായിരുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.






