തിരുവനന്തപുരം: ശ്രീകാര്യം ചെക്കാലമുക്കിൽ പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ 38 വയസ്സുകാരൻ അറസ്റ്റിൽ. സിന്ധു ഭവനിൽ രാഹുൽ പി അശോകിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കുമായി ബന്ധിപ്പിച്ച നിലയിൽ ഒളിക്യാമറ സ്ഥാപിച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
മാർച്ചിൽ നടന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നുവെങ്കിലും കോടതി അപേക്ഷ തള്ളിയതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






