ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ പബ്ബിൽ നിന്ന് 132 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കാലാവധി കഴിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ഇറച്ചി, കേടായ വെജിറ്റബിൾ കട്ലെറ്റ്, പഴകിയ പാൽ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്.
അശോക് നഗറിലെ യുബി സിറ്റി മാളിലെ 16-ാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്കൈ ലോഞ്ച് പബ്ബിന്റെ ഭക്ഷണശാലയാണ് അധികൃതർ അടച്ചത്. ഇവിടെ നിന്ന് 70 കിലോഗ്രാം പഴകിയ സോയ സോസ്, പഴകിയ മീൻ, കൂൺ, സോസുകൾ, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. കോഴിയിറച്ചിയും ബീഫും പൂപ്പൽ ബാധിച്ച നിലയിൽ സൂക്ഷിച്ചതായും കണ്ടെത്തി. 6 കിലോഗ്രാം പഴകിയ വെജിറ്റബിൾ കട്ലെറ്റും പിടിച്ചെടുത്തു.
നിരവധി തവണ ഉപയോഗിച്ച 15 ലിറ്റർ എണ്ണയും ഇവിടെ നിന്ന് കണ്ടെത്തി. പഴകിയ പഴച്ചാറുകളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ മറ്റ് ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന നടന്നു. റോയൽ ചെയിൻ ഹോട്ടലിൽ നിന്ന് 50 കിലോഗ്രാം പഴകിയ താറാവ് ഇറച്ചിയും 5 കിലോഗ്രാം മീനും കണ്ടെത്തി. മദ്രാസ് കിച്ചണിൽ നിന്ന് 5 കിലോഗ്രാം പഴകിയ ഗ്രീൻ പീസും ടെസ്കോൺ ഹോട്ടലിൽ നിന്ന് 5 കിലോഗ്രാം പഴകിയ കൂണും പിടിച്ചെടുത്തു.
സെൻചേസ് ഹോട്ടലിൽ നിന്ന് പഴകിയ മീനും പൂപ്പൽ ബാധിച്ച കേക്കുകളും കണ്ടെത്തി. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


