കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന പാലാരിവട്ടം പൊലീസിന്റെ റിപ്പോർട്ടിനെതിരെ അൻസിബ രംഗത്ത്. നടി ലക്ഷ്മിപ്രിയയുടെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പരാതിയിൽ ക്രിമിനൽ കുറ്റം നിലനിൽക്കുന്നില്ലെന്നും, പരമാവധി മാനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പ് (BNS 356) മാത്രമേ ബാധകമാകൂവെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് കുറ്റകൃത്യങ്ങളുടെ ഘടകങ്ങൾ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അൻസിബ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന പ്രവർത്തനത്തെ അധികാരികൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് വ്യക്തമാക്കണമെന്ന് അൻസിബ ചോദിച്ചു. നിയമപരമായി പരാതി നൽകിയിട്ടും അതിന് വേണ്ട പരിഗണന ലഭിച്ചില്ലെന്നും അവർ ആരോപിച്ചു.
“എന്റെ സ്ത്രീത്വത്തെയും അന്തസ്സിനെയും അപമാനിക്കുന്ന പ്രവൃത്തിക്കെതിരെയാണ് ഞാൻ പരാതി നൽകിയത്. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതായി അധികാരികൾക്ക് തോന്നുന്നില്ലെങ്കിൽ, പരാതി നൽകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ നീതിക്കായി ഏതറ്റംവരെ പോകാനും ഞാൻ തയ്യാറാണ്,” എന്നാണ് അൻസിബ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി, കേരള പൊലീസ് മേധാവി എന്നിവരെ ടാഗ് ചെയ്താണ് അൻസിബയുടെ പ്രതികരണം. തന്റെ അന്തസ്സിനെ തകർക്കാനുള്ള ശ്രമത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
ലക്ഷ്മിപ്രിയയ്ക്കും കാൻ മീഡിയ യൂട്യൂബ് ചാനലിനുമെതിരെ ജൂൺ 26-നാണ് അൻസിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് പരാതിയിൽ ആരോപിച്ചിരുന്നത്.




