തിരുവനന്തപുരം: അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞു നിൽക്കുകയാണ് രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നീക്കങ്ങൾ ഹൈക്കമാന്‍ഡ് നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു. എന്നാൽ, ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല. നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്തിരുന്നത്. ചെന്നിത്തലയെ കഴിഞ്ഞ ദിവസം വി ഡി സതീശൻ സന്ദർശിച്ചിരുന്നു.






