പാലക്കാട്: ഗോത്രമേഖലയിലെ കുട്ടികളുടെ പഠന സൗകര്യങ്ങൾ ഇനി ഹൈടെക് നിലവാരത്തിലേക്ക്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 10 ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലാണ് സ്മാർട്ട് ക്ലാസ്‌റൂമുകൾ ഒരുക്കുന്നത്.
വയനാട്ടിലെ തിരുനെല്ലി, നൂൽപ്പുഴ, മലപ്പുറത്തെ നിലമ്പൂർ (രണ്ട് കേന്ദ്രങ്ങൾ), കണ്ണൂരിലെ ആറളം, കാസർകോട്ടെ കൊറഗ ആദിവാസി മേഖല, അട്ടപ്പാടി (നാല് കേന്ദ്രങ്ങൾ) എന്നിവയാണ് ആദ്യഘട്ടത്തിൽ സ്മാർട്ടാകുന്നത്.
സംസ്ഥാനത്തെ 280 ഗോത്രമേഖലകളിലായി ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ 5,120 വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സ്കൂൾ പഠനത്തിലേക്കുള്ള കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുകയും പഠനം തുടരാൻ സഹായിക്കുകയും ചെയ്യുകയാണ് ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളുടെ ലക്ഷ്യം. കൊഴിഞ്ഞുപോക്ക് തടയുക, ആത്മവിശ്വാസം വർധിപ്പിക്കുക, ഗോത്രഭാഷയും സംസ്കാരവും സംരക്ഷിക്കുക എന്നിവയ്ക്കാണ് പ്രധാന പരിഗണന.
ഹഡ്കോയുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് ഓരോ സെന്ററിനും 2.5 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് കമ്പ്യൂട്ടറുകൾ, ടച്ച് സ്‌ക്രീൻ, ഓഡിയോ സംവിധാനങ്ങളുള്ള സ്മാർട്ട് ബോർഡുകൾ എന്നിവ സ്ഥാപിച്ചിരിക്കുന്നത്. ദൂരെയുള്ള ഗോത്രമേഖലകളിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യം.
ഉന്നതികളിലെ വിദ്യാഭ്യാസമുള്ള യുവാക്കളെ മെന്റർമാരായി നിയോഗിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇവർക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നൽകും. അട്ടപ്പാടി, നിലമ്പൂർ മേഖലകളിലെ ചില കേന്ദ്രങ്ങളിൽ വൈകുന്നേരം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. ശാസ്ത്ര-സാഹിത്യ അഭിരുചി വളർത്തൽ, പ്രകൃതിപഠനം, സഹവാസ ക്യാമ്പുകൾ, കായിക-കലാ പരിശീലനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.




