തിരുവനന്തപുരം: വട്ടിയൂർക്കാവ് വെള്ളൈക്കടവ് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട സംഘർഷക്കേസിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ ഒളിവിൽ. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഒന്നാം പ്രതിയായ സുഗതൻ ഒളിവിൽ പോയതായാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ മാസം ക്ഷേത്ര പരിസരത്ത് നടന്ന ഗാനമേളയെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഭക്തിഗാന മേളയിൽ ബഹളം ഉണ്ടാക്കിയവരെ തടഞ്ഞതാണെന്നാണ് സുഗതന്റെ വാദം. എന്നാൽ സിപിഎം പ്രവർത്തകരെ മനപ്പൂർവം മർദിച്ചെന്നാണ് എൽഡിഎഫ് ആരോപണം.
സംഭവത്തെ തുടർന്ന് വട്ടിയൂർക്കാവ് പോലീസ് കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ സന്തോഷ് നേരത്തെ അറസ്റ്റിലായിരുന്നു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് വാഴോട്ടുകോണം വാർഡിലെ പാപ്പാട് മഹിളാ മന്ദിരം ഉദ്ഘാടനം അലങ്കോലപ്പെട്ട സംഭവത്തിലും സുഗതനെതിരെ കേസ് എടുത്തിരുന്നു. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ കാർ തടഞ്ഞതും വേദിയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയതുമാണ് പരാതിയിൽ പറഞ്ഞത്.




