തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ സിപിഎം പാർട്ടി അംഗത്വം പുതുക്കാനുള്ള അപേക്ഷ വീണ്ടും നിരസിച്ചു. നാല് തവണ നൽകിയ അപേക്ഷകളും പാർട്ടി നേതൃത്വം അംഗീകരിച്ചില്ല. 2020-ലാണ് ബിനീഷിന്റെ പാർട്ടി അംഗത്വം മരവിപ്പിച്ചത്. ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്നായിരുന്നു നടപടി. 2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു.
2023-ൽ കേസിൽ നിന്ന് ബിനീഷ് പൂർണമായും കുറ്റവിമുക്തനായി. തുടർന്ന് ജില്ലാ സെക്രട്ടറി വഴി അംഗത്വം തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് നാല് തവണ അപേക്ഷ നൽകിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വം അപേക്ഷകൾ തുടർച്ചയായി തള്ളുകയായിരുന്നു.
ബിനീഷിനെ പാർട്ടി ഇപ്പോഴും മാറ്റിനിർത്തുന്നതെന്തിനെന്ന ചോദ്യം അടുത്തിടെ ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നു. കോടതി നിരപരാധിയെന്ന് വ്യക്തമാക്കിയിട്ടും പാർട്ടി പരിഗണിക്കാത്തതെന്താണെന്നായിരുന്നു ചർച്ച. വിഷയത്തിൽ ആലോചിച്ച് തീരുമാനം എടുക്കാമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി.
ബിനീഷ് കേസിൽപ്പെട്ട സമയത്ത് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നിരുന്നു. കേസ് കുടുംബം തന്നെയാണ് നടത്തിയത്. കോടതി കുറ്റവിമുക്തനാക്കിയ ശേഷവും ബിനീഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് അകറ്റിനിർത്തുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പാർട്ടി യോഗങ്ങളിൽ വീണ്ടും ഉയരുകയാണ്.






