തിരുവനന്തപുരം: ആലപ്പുഴയിലെ നവകേരള സദസ്സിനിടെ ഉണ്ടായ മർദനക്കേസിലെ പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപിനെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് തിരിച്ചയച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായാണ് നടപടി.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേക സുരക്ഷാ സംഘത്തിലുണ്ടായിരുന്നയാളാണ് സന്ദീപ്. ആലപ്പുഴ മർദനക്കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. മുൻ മുഖ്യമന്ത്രിക്കുണ്ടായിരുന്ന ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചതോടെ സുരക്ഷാ വിഭാഗത്തിലുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ തിരിച്ചുപോലീസ് ചുമതലകളിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ മുൻ മുഖ്യമന്ത്രിയെന്ന പരിഗണനയിൽ വൈ കാറ്റഗറി സുരക്ഷയാണ് പിണറായി വിജയന് നൽകുന്നത്. ഇതോടെ ഗൺമാൻമാരുടെ സേവനം ഒഴിവാക്കും. എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. വീടിന് സുരക്ഷ നൽകാൻ പൊലീസ് സാന്നിധ്യവും തുടരും.
മർദനക്കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽകുമാറാണ്. അനിൽകുമാർ പിണറായി വിജയന്റെ ഗൺമാനായി തുടരുമെന്നുമാണ് വിവരം. 2023 ഡിസംബർ 15 ന് ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെയാണ് കെ.എസ്.യു നേതാവും നിലവിലെ എം.എൽ.എയുമായ എ.ഡി. തോമസിനും അജയ്ക്കുമെതിരെ ആക്രമണമുണ്ടായത്. അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപും ചേർന്നാണ് മർദിച്ചതെന്നാണ് കേസ്.
സംഭവത്തെ സർക്കാർ അന്ന് ‘രക്ഷാപ്രവർത്തനം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. മർദനമേറ്റവർ പരാതി നൽകിയിട്ടും പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. പിന്നീട് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ശക്തമാക്കി.






