കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങൾക്കെതിരെ സിറ്റി പോലീസ് നടപടി ശക്തമാക്കി. വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പള്ളുരുത്തി സ്വദേശി പി.എം. ഷമീർ (50), മരട് സ്വദേശി റിജോയ് ബെക്സിൻ ഫ്രാൻസിസ് (23) എന്നിവരാണ് പിടിയിലായത്. പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ചേരാനല്ലൂരിലെ ഒരു അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ 11.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇവിടെ നിന്നാണ് ഷമീർ പിടിയിലായത്. ഇയാൾക്കെതിരെ മുമ്പും ലഹരി കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തൃക്കാക്കരയിൽ അടുത്തിടെ പിടിയിലായ ലഹരി ശൃംഖലയിലെ മുഖ്യ പ്രതിയായ കെവിൻ ബി. മാത്യുവിൽ നിന്നാണ് ഷമീറിന് ലഹരി ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി.
മരട് വൈറ്റില ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ പ്രതിയായ റിജോയ് പിടിയിലായത്. ഇയാളിൽ നിന്ന് 4.04 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരി ശൃംഖലയെക്കുറിച്ച് സൂചനകൾ ലഭിച്ചതായി പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.




