ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാവ് ഇ.പി. ജയരാജൻ പങ്കെടുക്കില്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചതായാണ് വിവരം. ശനി, ഞായർ ദിവസങ്ങളിലായി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ കേരളത്തിലും പശ്ചിമ ബംഗാളിലുമുണ്ടായ തിരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിക്കും. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ സമർപ്പിച്ചിരുന്നു. എന്നാൽ റിപ്പോർട്ടിൽ ചില മാറ്റങ്ങൾ വരുത്താൻ പോളിറ്റ് ബ്യൂറോ നിർദേശിച്ചിരുന്നു.
അതനുസരിച്ച് പുതുക്കിയ റിപ്പോർട്ടാണ് ഇപ്പോൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുന്നത്. തെറ്റുതിരുത്തൽ നയത്തിന്റെ ഭാഗമായി കീഴ്ഘടകങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇത്തരമൊരു പ്രധാന യോഗത്തിൽ ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.




