കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുള്ള കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. വന്യമൃഗ ശല്യം അതിരൂക്ഷമായ സംസ്ഥാനത്തെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് കിഫ സ്ഥാനാർഥികളെ രംഗത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 10 സ്ഥാനാർഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കും.
കർഷകർ ഗുരുതര പ്രതിസന്ധി നേരിടുന്ന കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് കിഫ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന കണ്ണൂർ ജില്ലയിലെ പേരാവൂർ മണ്ഡലത്തിൽ കിഫ സ്വന്തം സ്ഥാനാർഥിയെ നിർത്തും. കിഫ സംസ്ഥാന അധ്യക്ഷൻ അലക്സ് ഒഴുകയിൽ തന്നെയാകും ഇവിടെ മത്സരിക്കുക.
വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെ ശബ്ദം നിയമസഭയിൽ എത്തിക്കാനും മലയോര മേഖലകളോട് സർക്കാർ പുലർത്തുന്ന അവഗണനയ്ക്കെതിരെ രാഷ്ട്രീയമായി പോരാടാനും ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്ന് കിഫ നേതൃത്വം വ്യക്തമാക്കി. വന്യമൃഗ ആക്രമണങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്ന കർഷകരുടെ ഇടയിൽ വലിയ സ്വാധീനം നേടിയ സംഘടനയാണ് കിഫ.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. കർഷകരുടെ പ്രശ്നങ്ങളിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതയ്ക്കെതിരായ ബാലറ്റ് പോരാട്ടമായിരിക്കും ഇതെന്നും കിഫ വ്യക്തമാക്കി.




