തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഓർഡിനറി മുതൽ ഫാസ്റ്റ് പാസഞ്ചർ വരെ ഉൾപ്പെടെയുള്ള ബസുകളിൽ സൗജന്യ യാത്ര നൽകുന്ന കാര്യമാണ് നിലവിൽ ആലോചനയിൽ ഉള്ളത്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.
അതേസമയം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലും മലബാർ മേഖലയിലും സ്വകാര്യ ബസുകളാണ് കൂടുതലായി സർവീസ് നടത്തുന്നത്. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടപ്പിലാകുമ്പോൾ അത് സ്വകാര്യ ബസ് മേഖലയെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യങ്ങൾ പരിഗണിച്ച് സാമ്പത്തിക ബാധ്യത, ഏത് ബസുകളിൽ പദ്ധതി നടപ്പാക്കണം, സ്ത്രീകൾക്ക് പുറമേ മറ്റ് വിഭാഗങ്ങളെ ഉൾപ്പെടുത്തണോ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ വിശദമായ ചർച്ചകൾ നടത്തും.
ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ സ്വകാര്യ ബസ് ഉടമകൾ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി നടപ്പായാൽ സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നാണ് അവരുടെ വാദം. ഇതിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ കൺസഷൻ ഉൾപ്പെടെ പുനപരിശോധിക്കണമെന്ന ആവശ്യവും ബസ് ഉടമകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.






