കൊച്ചി: തൃക്കാക്കരയിലെ ഒരു എക്‌സ്‌പോർട്ട് സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്ന കേസിൽ മൂന്ന് പേരെ കേരള പൊലീസ് സാഹസികമായി പിടികൂടി. ബംഗാൾ സ്വദേശികളായ പ്രശാന്ത് സർക്കാർ, റഫീഖുൽ മുൻസി, രാഹുൽ പണ്ഡിറ്റ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരിയിൽ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന പ്രശാന്തും റഫീഖുലും ചേർന്നാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഇരുവരും കേരളം വിട്ട് ഒളിവിൽ പോയിരുന്നു.
ഒന്നാം പ്രതിയായ പ്രശാന്ത് സർക്കാർ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വനമേഖലയിലുണ്ടെന്ന വിവരം സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസിന് ലഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൃക്കാക്കര എസ്.ഐ അനസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. ഡിഗിലിപ്പൂരിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന കാനനപാതയിലൂടെ യാത്ര ചെയ്താണ് മധുപൂർ പ്രദേശത്ത് നിന്ന് പ്രശാന്തിനെ പിടികൂടിയത്.
രണ്ടാം പ്രതിയായ റഫീഖുൽ മുൻസി ഗുജറാത്തിലെ സൂറത്തിൽ വേഷം മാറി ഒളിവിൽ കഴിയുകയായിരുന്നു. ഫോൺ പോലും ഉപയോഗിക്കാതെയാണ് ഇയാൾ ഒളിവ് ജീവിതം നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നാം പ്രതിയായ രാഹുൽ പണ്ഡിറ്റിനെ കൊൽക്കത്തയിലെ ഒരു ക്രിമിനൽ സംഘത്തിനിടയിൽ നിന്ന് അർദ്ധരാത്രിയിൽ നടത്തിയ നീക്കത്തിലൂടെയാണ് പിടികൂടിയത്.
മോഷ്ടിച്ച സ്വർണം പങ്കിടുന്നതിനെച്ചൊല്ലി പ്രതികൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും, 92 ഗ്രാം സ്വർണം താൻ തനിയെ മോഷ്ടിച്ചതാണെന്ന് പ്രശാന്ത് അവകാശപ്പെട്ടതായും പൊലീസ് അറിയിച്ചു. തുടർന്ന് റഫീഖുൽ, രാഹുലിനൊപ്പം ചേർന്ന് പ്രശാന്തിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചതോടെ പ്രശാന്ത് ബാഗ് ഉപേക്ഷിച്ച് ഓടിപ്പോയതായും അന്വേഷണത്തിൽ വ്യക്തമായി.
മോഷണം പോയ 141 ഗ്രാം സ്വർണത്തിൽ 76 ഗ്രാമോളം പൊലീസ് കണ്ടെടുത്തു. കൂടാതെ, സ്വർണം വിറ്റ് ലഭിച്ച പണത്തിൽ നിന്ന് വീട് നിർമ്മാണത്തിനായി മാറ്റിവെച്ച രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.




