കഴിഞ്ഞ ദിവസമായിരുന്നു കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നത്. ഭൂരിഭാഗം സർവേകളും യുഡിഎഫിന് ഭരണം പ്രവചിച്ചപ്പോൾ പ്രതികരണങ്ങളുമായി എല്ലാ മുന്നണികളിലേയും നേതാക്കളും രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിൽ പിവി അൻവറിന്റെ അങ്ങാടിയിലൂടെയുള്ള മൊട്ടയടിച്ച് നടക്കൽ പരാമർശം കൂടുതൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ അത്രയ്ക്ക് ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ വളരെ ഗുരുതരമായ പരാമർശങ്ങളടങ്ങിയ വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
വർഗീയ പരാമർശങ്ങളുടെ കാര്യത്തിൽ അത്ര പിന്നിലല്ല താനെന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ളയാളാണ് വെള്ളാപ്പള്ളി, പ്രത്യേകിച്ച് മുസ്ലീം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നേരിട്ടുമെല്ലാം വാവിട്ട പരാമർശങ്ങൾ നടത്തുകയും വാർത്തയിൽ നിറയുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ പുതിയ പരാമർശവും ഇതിൽ നിന്ന് വ്യത്യസ്തമല്ല.
എക്സിറ്റ് പോളുകളെ കൂട്ടുപിടിച്ച് കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ വീണ്ടും വാളെടുത്തിരിക്കുകയാണ് വെള്ളാപ്പള്ളി. കോൺഗ്രസ് മുഖ്യമന്ത്രി ആരാകണമെന്ന് പറയേണ്ടത് കോൺഗ്രസ് ആണെന്നും ലീഗല്ലെന്നും പറഞ്ഞതിനൊപ്പം മാറാട് കലാപത്തെ ഓർമിപ്പിക്കുന്ന രാഷ്ട്രീയ ബുദ്ധിയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ലീഗിന് അധികാരം കിട്ടിയാൽ മാറാട് ആവർത്തിക്കുമെന്നും എന്തൊക്കെ സംഭവിക്കുമെന്നും കാണാമെന്നും ഒരു മുന്നറിയിപ്പ് രീതിയിൽ പറയുന്ന വെള്ളാപ്പള്ളി വെല്ലുവിളിക്കുന്നത് കേരളത്തിന്റെ മതമൗലികതയേയും സമാധാന അന്തരീക്ഷത്തേയും കൂടിയാണ്.
ഇനി കേരളത്തിൽ ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ലെന്നും വകുപ്പ് കൊടുക്കുന്നത് പോലും പാണക്കാട് തങ്ങൾ അല്ലെയെന്നുമുള്ള വെള്ളാപ്പള്ളിയുടെ പരാമർശം ഉന്നമിടുന്നത് ലീഗിനെയല്ല എന്ന് വ്യക്തം. ലക്ഷ്യം മുസ്ലീം സമുദായം തന്നെയാണ്.
യുഡിഎഫ് വന്നാൽ ലീഗ് ആയിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാൽ ഇടിയുടെ പടയണിയായിരിക്കും. ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു. മതാധിപത്യം ജയിച്ചു എന്നെല്ലാം പറയുമ്പോൾ ഉന്നം മുസ്ലീം ഇതര വോട്ടർമാരെ ഇളക്കി സാമുദായിക സ്പർദയുണ്ടാക്കി വ്യക്തിപരമായ നേട്ടം കൊയ്യുക എന്നത് തന്നെ. ലീഗിന്റെ മുഖ്യമന്ത്രി – ഉപമുഖ്യമന്ത്രി വാദം അപകടകരമായ ചർച്ചകൾക്ക് വെടിമരുന്നിടും എന്ന് തുടക്കത്തിലേ ഓർമിപ്പിച്ച രാഷ്ട്രീയ നിരീക്ഷകരുടെ ദീർഘവീക്ഷണത്തിന് കൊടുക്കാം ഒരു കുതിരപ്പവൻ.
പിണറായി സർക്കാരിനെ പുകഴ്ത്താനും എൽഡിഎഫിന് പിന്തുണ കൊടുക്കാനും ഒരു സമുദായത്തെ ബലിയാടാക്കേണ്ടതുണ്ടോ എന്ന വലിയ ചോദ്യമാണ് ഇവിടെ ഉയരുന്നത്. ലീഗും പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടിയും മാത്രമല്ല മുസ്ലീം വിഭാഗം എന്ന തിരിച്ചറിവാണ് വെള്ളാപ്പള്ളി സവിനയം മറക്കുന്നത്. ലീഗിനെ മാത്രമല്ല, മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും കിട്ടുന്നുണ്ട് കൊട്ട്. സതീശൻ ലീഗിന്റെ വക്താവാണെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. ലീഗിന്റെ പിന്തുണ സതീശനാണ് എന്ന് ഏറെക്കുറെ വ്യക്തമാണെന്നിരിക്കെ കോൺഗ്രസിലെ തമ്മിലടി കൂട്ടാനും കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വരാനും ഈ പരാമർശം വഴിവെച്ചേക്കും.
ഇതിലൊന്നും തീരുന്നില്ല വെള്ളാപ്പള്ളിയുടെ വർഗീയ വിഷം ഒളിപ്പിച്ച പരാമർശങ്ങൾ. എൽഡിഎഫിന് വിചാരിച്ച പോലെ ന്യൂനപക്ഷ വോട്ടുകൾ കിട്ടിയിട്ടില്ല, അവരെ തൃപ്തിപ്പെടുത്താൻ കോശി റിപ്പോർട്ട് അംഗീകരിച്ചു, കാന്തപുരത്തിന് മെഡിക്കൽ കോളേജ് കൊടുത്തു. ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചു. ബഹുഭൂരിപക്ഷം വോട്ടും യുഡിഎഫിലേക്ക് പോയി… എന്നിങ്ങനെ പോകുന്നു പരാമർശങ്ങൾ.
വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ കേവലമൊരു രാഷ്ട്രീയ പ്രവചനമോ എക്സിറ്റ് പോൾ വിശകലനമോ ആയി തള്ളിക്കളയാവുന്നതല്ല. മറിച്ച്, കേരളത്തിന്റെ മതേതര മനസ്സിനെ ഭിന്നിപ്പിക്കാൻ ബോധപൂർവ്വം നടത്തുന്ന വിദ്വേഷ പ്രചാരണമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ. ‘മാറാട് ആവർത്തിക്കും’ എന്ന പ്രയോഗത്തിലൂടെ ജനമനസ്സുകളിൽ ഭീതി പടർത്താനും, ഒരു പ്രത്യേക സമുദായത്തെ അപരവൽക്കരിക്കാനും അദ്ദേഹം ശ്രമിക്കുന്നു.
താൻ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ഉന്നമനത്തേക്കാൾ ഉപരിയായി, നിലവിലുള്ള ഭരണകൂടത്തോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ മറ്റൊരു സമുദായത്തെ കടന്നാക്രമിക്കുന്നത് തരംതാഴ്ന്ന രാഷ്ട്രീയ തന്ത്രമാണ്. മുസ്ലിം ലീഗിനെ വിമർശിക്കുന്നത് രാഷ്ട്രീയ സ്വാതന്ത്യമാണെങ്കിലും, അതിനെ മൊത്തം മുസ്ലിം സമുദായത്തിന് നേരെയുള്ള കടന്നാക്രമണമാക്കി മാറ്റുന്നതും ‘മതാധിപത്യം’ വരുമെന്ന രീതിയിൽ ഭീതി പരത്തുന്നതും അത്യന്തം അപകടകരമാണ്.
ഇത്തരം വർഗീയ വിഷം ചീറ്റുന്ന പരാമർശങ്ങൾക്കെതിരെ കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചും വ്യക്തിപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും വേണ്ടി കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാൻ ഇത്തരം ‘വിഭജന രാഷ്ട്രീയ’ങ്ങളെ തള്ളിക്കളയുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.






