എൽപിജി ക്ഷാമം നേരിടാൻ ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പാചക വാതകത്തിന്റെ ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ് പദ്ധതി. ഇൻഡക്ഷൻ അടുപ്പുകൾ വാങ്ങുന്നതിനായി പലിശരഹിത വായ്പ നൽകുന്നതും പരിഗണനയിലാണ്.
ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമാണ്. വാർഷിക ആവശ്യമായ ഏകദേശം 3.3 കോടി ടണ്ണിൽ 65 ശതമാനവും ഇറക്കുമതിയിലൂടെ ലഭിക്കുന്നു. ഇതിൽ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്.
ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പലിശ സബ്‌സിഡി ഉൾപ്പെടുത്തി വായ്പാ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമം. ബാങ്കുകളുമായി ചേർന്നും വായ്പ വിതരണം ചെയ്യാനുള്ള ആലോചനകൾ പുരോഗമിക്കുന്നു.
പൊതുമേഖല സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇഇഎസ്എൽയുടെ ഊർജ കാര്യക്ഷമതാ പദ്ധതി വിപുലീകരിക്കാനാണ് നീക്കം. എന്നാൽ പദ്ധതിക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകില്ലെന്ന് ലോക ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ എഫിഷ്യന്റ് കുക്കിംഗ് പ്രോഗ്രാം പുനഃസംഘടിപ്പിച്ച് വിപുലീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
വെല്ലുവിളികൾ
ഇൻഡക്ഷൻ സ്റ്റൗവുകളിലേക്ക് മാറുന്നതിനായി ആഭ്യന്തര ഉത്പാദന രംഗത്തെ ചില പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഗ്ലാസ്, കോയിൽ, പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB), ഡി.സി. ഫാൻ എന്നിവ പോലുള്ള പ്രധാന ഘടകങ്ങൾ കൂടുതലും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ, ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്ന് വ്യവസായം ആവശ്യപ്പെടുന്നു.
ഇലക്ട്രിക് കുക്കിംഗിലേക്കുള്ള മാറ്റം ഇറക്കുമതി ആശ്രയം കുറയ്ക്കാനും ഊർജ ആവശ്യങ്ങൾ നിറവേറ്റാനും സഹായകമാകും. വായ്പാ സൗകര്യങ്ങൾ, ഉത്പാദന ആനുകൂല്യങ്ങൾ, സൗരോർജ പദ്ധതികളുമായി സംയോജനം എന്നിവയിലൂടെ മാത്രമേ ഈ മാറ്റം ഫലപ്രദമാകൂ.




