കോട്ടയം : ലോകമെമ്പാടുമുള്ള രുചി വൈവിധ്യങ്ങൾ പാലായുടെ മുറ്റത്തേക്ക് എത്തിച്ച്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന പാലാ ഫുഡ് ഫെസ്റ്റ് 2025 ന് ഇന്ന് (ഡിസംബർ 5, വെള്ളിയാഴ്ച) പാലായുടെ ഹൃദയഭാഗമായ പുഴക്കര മൈതാനത്ത് തുടക്കമാകും. ലോകപ്രശസ്തമായ പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഡിസംബർ 5 മുതൽ 8 വരെയാണ് ഈ മഹാമേള നടക്കുന്നത്. 50-ൽ പരം സ്റ്റാളുകളിലായി ഇന്ത്യൻ, ചൈനീസ്, അറബിക്, കോണ്ടിനെൻ്റൽ ഉൾപ്പെടെയുള്ള ലോകോത്തര വിഭവങ്ങളും വീട്ടിലുണ്ടാക്കിയ മധുരപലഹാരങ്ങളും ഫെസ്റ്റിൽ ലഭ്യമാകും.
കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം നടക്കുന്ന ഫുഡ് ഫെസ്റ്റിൽ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു. 100 രൂപയുടെ പ്രവേശന ടിക്കറ്റുമായി പാലായിലെ 50-ൽ പരം വ്യാപാര സ്ഥാപനങ്ങളിൽ നിശ്ചിത തുകയ്ക്ക് സാധനങ്ങൾ വാങ്ങിയാൽ 5000 രൂപ വരെ തിരികെ ലഭിക്കുന്ന ആകർഷകമായ പദ്ധതിയാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട്. ഫെസ്റ്റിൽ രുചിവൈവിധ്യങ്ങൾ ആസ്വദിക്കുന്നതിനൊപ്പം എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ അടിപൊളി കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.
ഇന്ന് (ഡിസംബർ 5) വൈകിട്ട് 5 മണിക്ക് ജോസ് കെ. മാണി എം.പി. മേള ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ. മുഖ്യാതിഥിയായിരിക്കും. ഏകോപന സമിതി പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ ദർശന സ്വാഗതമരുളും. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക, വ്യാപാരി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഡിസംബർ 5-ന് ഡി.ജെ. ആഞ്ചിൻ്റെയും ചാർമിനാർ മ്യൂസിക്കൽ ഡി.ജെ. നൈറ്റും, 6-ന് ഫോക്ക് ഗ്രാഫർ ലൈവ് (അതുൽ നടുക്കര & ടീം), 7-ന് ഡി.ജെ. അശ്വിൻ & ടീം, 8-ന് മിസ്റ്റർ ചെണ്ടക്കാരൻ & ടീം എന്നിവരുടെ കലാപരിപാടികളും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ ജോൺ മൈക്കിൾ ദർശന, എബിസൺ ജോസ്, ജോസ്റ്റ്യൻ വന്ദന, ഫ്രെഡി ജോസ്, സിറിൾ ട്രാവലോകം, വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആൻ്റണി കുറ്റിയാങ്കൽ, ദീപു പീറ്റർ, വിപിൻ പോൾസൺ, ജോഫ് വെള്ളിയാപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.




