പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറയുന്നത്. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരത്തെ ജൂലൈ 6-ന് നിശ്ചയിച്ചിരുന്ന വിധിപ്രഖ്യാപനം മാറ്റിവെച്ചിരുന്നു.
2025 ജനുവരി 27-നാണ് പോത്തുണ്ടിയിൽ ഇരട്ടക്കൊല നടന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നാട്ടിലെത്തി, കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് സുധാകരനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ അമ്മ ലക്ഷ്മിയെയും പ്രതി വെട്ടിക്കൊലപ്പെടുത്തി.
ചെന്താമരയുടെ കുടുംബജീവിതം തകരാൻ കാരണം സുധാകരനും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സജിത വധക്കേസിൽ നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്ന പ്രതിക്കെതിരായ ഈ കേസിൽ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ചില സാക്ഷികൾ മൊഴി മാറ്റിപ്പറഞ്ഞെങ്കിലും മതിയായ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിക്ക് കർശന ശിക്ഷ ലഭിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.
അതേസമയം, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ആവശ്യപ്പെട്ടു. പ്രതി വിചാരണയ്ക്കായി കോടതിയിലെത്തുമ്പോഴും ഭീഷണിമുഴക്കങ്ങൾ തുടരുന്നുവെന്നും, ഇയാളെ വീണ്ടും പുറത്തുവിട്ടാൽ സ്വന്തം ജീവന് ഭീഷണിയാകുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. കോടതി ഇന്ന് പ്രഖ്യാപിക്കുന്ന ശിക്ഷാവിധിയിലേക്കാണ് ഇരകളുടെ കുടുംബവും പൊതുസമൂഹവും ഉറ്റുനോക്കുന്നത്.




