ആലപ്പുഴ: ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ സാവര്യ ബസന്തിന്റെ (22) മരണം തലയ്ക്കേറ്റ മാരക പ്രഹരത്തെ തുടർന്നാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കും ഉടൻ കൈമാറും.
ഉസ്ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അവിടത്തെ നിയമനടപടികൾ പ്രകാരം മൂന്ന് മാസത്തിന് ശേഷമാണ് റിപ്പോർട്ട് ബന്ധുക്കൾക്ക് കൈമാറുക. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ വണ്ടാനത്ത് നടത്തിയ റീ-പോസ്റ്റ്‌മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കാനാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. സാവര്യയുടെ തലയിലെ പരിക്കേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും, റീ-പോസ്റ്റ്‌മോർട്ടത്തിനിടെ ആ ഭാഗം വിദഗ്ധ പരിശോധനയ്ക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വിവരങ്ങൾ ഉസ്ബെക്കിസ്താനിൽ നിന്ന് ലഭിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഈ മാസം നാലിനാണ് സാവര്യ ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ടത്. സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൾ അനം (22) ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് മുതൽ സാവര്യയെ തടവിലാക്കി ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതായി റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും രേഖപ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദേശകാര്യ മന്ത്രിയെ നേരിൽക്കണ്ട് കൈമാറാൻ ശ്രമിക്കുകയാണെന്ന് സാവര്യയുടെ പിതാവ് ബസന്ത് അറിയിച്ചു. ഉസ്ബെക്കിസ്താനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും നിയമസഹായത്തിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് എംബസി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. കേസിന്റെ തുടർനടപടികൾക്കായി ഉസ്ബെക്കിസ്താനിലേക്ക് പോകാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.



