ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പ്രസ്താവിക്കും. വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിഭാഗം രംഗത്തെത്തി.
ആദ്യഘട്ടത്തിൽ ജാമ്യമുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ പിന്നീട് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയത് നടപടിക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കോടതിയിൽ കീഴടങ്ങാൻ എത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കമെന്നും പ്രതിഭാഗം ആരോപിക്കുന്നു.
പ്രതികൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ അഡ്വ. ശിവദാസൻ സമർപ്പിച്ച സത്യവാങ്മൂലം ഇന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഫയലിൽ സ്വീകരിക്കും. എസ്‌ഐടിയുടെ നിലപാടിലുണ്ടായ മാറ്റം കോടതി ഗൗരവമായി പരിഗണിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കഴിഞ്ഞ ദിവസം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് എങ്ങനെ ലഭിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോർട്ട് ചോർത്തിയത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യൂഷനാണോയെന്നും കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തിപരമായ താൽപര്യങ്ങളുണ്ടോയെന്ന സംശയവും കോടതി രേഖപ്പെടുത്തി.
കേസുമായി ബന്ധപ്പെട്ട മർദന ദൃശ്യങ്ങൾ കോടതി പരിശോധിച്ചതായും തലയിൽ അടിക്കുന്ന ദൃശ്യങ്ങൾക്ക് വ്യക്തത കുറവുണ്ടെന്നും നിരീക്ഷിച്ചു. മുൻപ് കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായാണ് എസ്‌ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നുവെന്ന രണ്ട് എസ്‌ഐമാരുടെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയുമെന്നാണ് പ്രതീക്ഷ.






