തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ പരിധികളിൽ സമീപകാലത്ത് പോക്‌സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണസംഘം പ്രവർത്തിക്കുക.
ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക. മൂന്ന് ദിവസത്തിനകം സമിതി രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നാണ് നിർദേശം.
പത്താം കേരള നിയമസഭയുടെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയും ഈ മേഖലകളിലെ പോക്‌സോ കേസുകൾ സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്താൻ സമിതി രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട്ഫോണുകളുടെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെയും വ്യാപക ഉപയോഗം കുട്ടികളുടെ സ്വഭാവം, മാനസികാവസ്ഥ, സാമൂഹിക പെരുമാറ്റം എന്നിവയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ടാസ്‌ക് ഫോഴ്‌സിന്റെ അന്വേഷണപരിധിയിൽ ഉൾപ്പെടും. വിവിധ സാമൂഹിക പശ്ചാത്തലങ്ങളിലുള്ള കുട്ടികളിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും വിശദമായി പഠിക്കും.
വാളയാർ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ വ്യാവസായിക സ്ഥാപനങ്ങൾ കൂടുതലുള്ളതിനാൽ മാതാപിതാക്കൾ ജോലിക്കായി വീടിന് പുറത്താകുന്ന സാഹചര്യത്തിൽ കുട്ടികൾ ഒറ്റപ്പെടുന്നതും ഡിജിറ്റൽ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നതും ചൂഷണ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണോയെന്നും പരിശോധിക്കും.
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം ഫലപ്രദമായി തടയാൻ പൊലീസ് സംവിധാനത്തിനൊപ്പം വിദ്യാഭ്യാസ, ആരോഗ്യം, സാമൂഹ്യനീതി, പൊതുജനസമ്പർക്കം എന്നീ വകുപ്പുകളുടെ ഏകോപിത ഇടപെടൽ അനിവാര്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നത്. ബോധവൽക്കരണം, മനഃശാസ്ത്ര കൗൺസിലിങ്, കുട്ടികൾക്കുള്ള മാനസിക പിന്തുണ, സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ എന്നിവയും അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടും.




