തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ ടി.ജി. മോഹൻദാസ് കുറ്റം സമ്മതിച്ചു. ആദ്യം അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും പിന്നീട് കുറ്റം സമ്മതിച്ചതായുമാണ് റിപ്പോർട്ടിലെ പരാമർശം.
ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നു. ടി.ജി. മോഹൻദാസിനെതിരെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിലെ തെളിവുകൾ ശേഖരിക്കുന്നതിനും വിശദമായി ചോദ്യം ചെയ്യുന്നതിനുമായി ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് ശേഖരണത്തിന് പൊലീസ് കസ്റ്റഡി അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെയാണ് ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ സൈബർ സെൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കേസെടുത്ത് 11 ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. അർജുൻ ആയങ്കിക്കെതിരായ പൊലീസ് നടപടികൾക്കിടെ ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മട്ടാഞ്ചേരിയിലെ വീട്ടിൽ പരിശോധന നടത്തിയത്.
എസ്എഫ്ഐ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 29നാണ് ടി.ജി. മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353(1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പൊതുസമൂഹത്തിൽ ലഹള സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാമർശം നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്തവരെ നേരിടാൻ അവസരം ലഭിച്ചാൽ കർഫ്യൂ പ്രഖ്യാപിക്കുകയും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുമെന്ന തരത്തിലുള്ള പരാമർശമാണ് ടി.ജി. മോഹൻദാസ് നടത്തിയത്.


