മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ 16കാരൻ ദിവസങ്ങളോളം കുളത്തിൽ കഴിയുന്നത് കൗതുകവും ആശങ്കയും സൃഷ്ടിക്കുന്നു. ബെൽഡംഗയിലെ വിവിധ കുളങ്ങളിലാണ് ഇഖ്ബാൽ ഷെയ്ഖ് എന്ന വിദ്യാർഥി പകലും രാത്രിയും ചെലവഴിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഒരാഴ്ചയോളം തുടർച്ചയായി വെള്ളത്തിൽ കഴിയാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കുളത്തിൽ നിന്ന് പുറത്തുകടന്നാൽ ശരീരത്തിൽ കടുത്ത പൊള്ളൽ അനുഭവപ്പെടുന്നതായാണ് ഇഖ്ബാൽ പറയുന്നത്. എന്നാൽ വെള്ളത്തിൽ കഴിയുമ്പോൾ ഈ അസ്വസ്ഥതയ്ക്ക് ശമനം ലഭിക്കുന്നുണ്ടെന്നും കുട്ടി പറയുന്നു. അദൃശ്യമായ ഏതെങ്കിലും ശക്തിയുടെയോ ജിന്നിന്റെയോ മാലാഖയുടെയോ സാന്നിധ്യമാണ് ഇതിന് കാരണമെന്നാണ് ഇഖ്ബാൽ വിശ്വസിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ദിവസങ്ങളോളം വെള്ളത്തിൽ കഴിയുന്നത് കുട്ടിയുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. കൈകാലുകളിലെ തൊലി വിളറിയ നിലയിലായതായും ജലദോഷവും കഫക്കെട്ടും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. പ്രദേശത്തെ സർക്കാർ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും ആവശ്യമായ സഹായം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകാനും കുടുംബത്തിന് കഴിയുന്നില്ല.
കുളത്തിൽ കഴിയുന്ന ഇഖ്ബാലിനെ കാണാൻ ദിവസവും നിരവധി ആളുകളും സ്കൂൾ വിദ്യാർഥികളും എത്തുന്നുണ്ട്. ചിലർ കുട്ടിക്ക് ബിസ്കറ്റ്, അവിൽ തുടങ്ങിയ ഭക്ഷണസാധനങ്ങൾ നൽകുകയും ചെയ്യുന്നു. വെള്ളത്തിൽ നിന്ന് കുട്ടിയെ കരയിലെത്തിക്കാൻ നാട്ടുകാർ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇഖ്ബാലിന് ആവശ്യമായ വൈദ്യപരിശോധനയും ചികിത്സയും ലഭ്യമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിദഗ്ധ പരിശോധന അനിവാര്യമാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.




