പുണെ: വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം ലാൻഡിംഗിനിടെ തകരാറിലായത് മൂലം പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. വെള്ളിയാഴ്ച രാത്രി 10.25-ഓടെയായിരുന്നു സംഭവം. ലാൻഡിംഗിനിടെ വിമാനത്തിന്റെ ചക്രങ്ങൾ ശരിയായി തുറക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി പരിശീലന പറക്കലിനിടെയായിരുന്നു സംഭവം. വിമാനത്തിലെ ജീവനക്കാർ എല്ലാവരും സുരക്ഷിതരാണെന്നും മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.
അപകടത്തെ തുടർന്ന് പുണെ വിമാനത്താവളത്തിലെ ആഭ്യന്തര-രാജ്യാന്തര സർവീസുകൾ തടസ്സപ്പെട്ടു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. ഇൻഡിഗോയുടെ സർവീസുകളാണ് കൂടുതലായി റദ്ദായത്. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികളുടെ സർവീസുകളെയും ഇത് ബാധിച്ചു.
റൺവേയിൽ ഉണ്ടായ തടസ്സം നീക്കി വിമാനത്താവളം പെട്ടെന്ന് പ്രവർത്തനസജ്ജമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വ്യോമസേനയും കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോളും അറിയിച്ചു. റൺവേ പൂർണ്ണമായും സാധാരണ നിലയിലാക്കാൻ നാല് മുതൽ ആറു മണിക്കൂർ വരെ എടുക്കാമെന്ന് എയർ ട്രാഫിക് കൺട്രോൾ അധികൃതർ അറിയിച്ചു.
ഇത് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന സുഖോയ് 30 എംകെഐ വിമാനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ അപകടമാണ്. മാർച്ച് 5-ന് അസമിലെ കാർബി ആങ്ലോങ് ജില്ലയിൽ ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരണപ്പെട്ടിരുന്നു.




